തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഇന്ന് നടക്കും. ഇത്തവണയും കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണ് നടക്കുക. തുടർച്ചയായി ഇത് രണ്ടാം വർഷമാണ് പൊങ്കാല വീടുകളിൽ മാത്രമായി ഒതുങ്ങുന്നത്.
1500 പേർക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തെരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്നും ഇളവ് വേണ്ടെന്നും ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഭക്തർ വീടുകളിൽ പൊങ്കാല ഇടണമെന്നാണ് ട്രസ്റ്റിന്റെ അഭ്യർത്ഥന.
ഇപ്പോൾ കൊവിഡ് കുറഞ്ഞ് വരുകയാണ്. പൊങ്കാലയിൽ ജനകൂട്ടമെത്തിയാൽ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചത്. പൊങ്കാലക്കുള്ള ഒരുക്കങ്ങൾ മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി.
10.50 ന് പണ്ടാര അടുപ്പിൽ തീ കത്തിക്കും. ഉച്ചക്ക് 1.20 ന് നിവേദിക്കും. എഴുന്നള്ളത്തിനും നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാരഓട്ടവും മാത്രമാണ് നടത്തുന്നത്.
അതേസമയം, ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും ഇന്ന് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.നവ്ജ്യോത്ഖോസ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക