പ്രായപൂർത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ചേർമലയിൽ വരുൺരാജ് (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മൽ ശ്യാംലാൽ (26) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 14 ന് വാലന്റൈൻ ദിനത്തിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
യുവതിക്ക് കഞ്ചാവും മയക്കുമരുന്നും നൽകിയാണ് പീഡനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അന്നേ ദിവസം രാവിലെ പോയ യുവതി വൈകീട്ട് അസ്വസ്ഥതയോടെ വരുന്നത് കണ്ട് വീട്ടുകാരാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് പീഡനം നടന്നതായി അറിയുന്നത്. ഇപ്പോള്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള പെൺകുട്ടി ആരോഗ്യസ്ഥിതി വീണ്ടെടുത്തിട്ടില്ല. വടകര ഡി.വൈ.എസ്.പി. അബ്ദുൾ ഷെറീഫ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടി നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ തന്ത്രപരമായ നീക്കം നടത്തിയാണ് പ്രതികളെ 24 മണിക്കുറിനകം പിടികൂടാൻ കഴിഞ്ഞത്.
സി.ഐ. എൻ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ.മാരായ പി. പ്രദീപൻ, ഗിരീഷ്, ഒ കെ. സുരേഷ്, പ്രതീഷ് തുടങ്ങിയവരാണുണ്ടായിരുന്നത്. പീഡന സംഘത്തിൽ കൂടുതൽപേർ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ഡി.വൈ.എസ്.പി .അബ്ദുൾ ഷെറീഫും.സി.ഐ. എൻ.സുനിൽകുമാറും പറഞ്ഞു. പോക്സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക