വീട് വാടകയ്ക്കെടുത്ത് വ്യാജവാറ്റ് കേന്ദ്രം നടത്തിയ യുവാവ് പൊലീസ് പിടിയിലായി. തൃശൂർ അന്നമനടയ്ക്കടുത്ത് വാറ്റു കേന്ദ്രം നടത്തിയിരുന്ന കാലടി സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് പ്രധാന പാതയ്ക്ക് അരികിലായുള്ള വീട്ടിൽ ഇയാൾ വാറ്റുകേന്ദ്രം നടത്തിയത്.
കല്ലൂരിലെ പ്രധാന റോഡിനോടു ചേർന്നുള്ള പഴയ വീട് സുനിൽ കുമാർ വാടകയ്ക്ക് എടുത്തത് രണ്ടു വർഷം മുൻപാണ്. കുടുംബത്തോടൊപ്പം ഇവിടെ തന്നെയാണ് താമസം. രണ്ട് വർഷമായി വീട്ടിൽ വൻതോതിൽ വാറ്റുചാരായം ഉണ്ടാക്കുന്നുണ്ട്. എന്നാൽ അയൽവാസികൾക്ക് പോലും ഇതുവരെ യാതൊരു സംശയത്തിനും ഇട നൽകാതെയായിരുന്നു പ്രവർത്തനം.
ആരും അറിയാതിരിക്കാന്‍ ആവശ്യമായ മുൻകരുതലൊരുക്കിയാണ് വ്യാജവാറ്റ് കേന്ദ്രം നടത്തിയിരുന്നത്. വാറ്റിന്റെ മണം പുറത്തേക്ക് വരാതിരിക്കാൻ വീടിന്റെ ചുവര് തുളച്ച് നിരവധി പൈപ്പുകൾ സെപ്റ്റിക് ടാങ്കിലേക്ക് നീട്ടിവലിച്ചു. ഇടപാടുകാരെ ഒരാളെ പോലും താമസിക്കുന്ന വീട്ടിലേക്ക് സുനിൽകുമാർ അടുപ്പിക്കാറില്ല. ആവശ്യക്കാർക്ക് അങ്ങോട്ട് എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്.
രഹസ്യവിവരത്തെ തുടര്‍ന്ന് ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ് നേരിട്ട് നടത്തിയ പരിശോധനയിലാണ് വൻതോതിൽ വാറ്റ് നിര്‍മിക്കുന്നതായി കണ്ടെത്തിയത്. പരിശോധനാ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വില്ക്കാൻ വെച്ചിരുന്ന മൂന്നര ലിറ്റര്‍ വാറ്റ് ചാരായവും 500 ലിറ്ററോളം വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. വാറ്റ് വിതരണത്തിനായി 2 ചാക്ക് നിറയെ പ്ലാസ്റ്റിക് കുപ്പികള്‍ ഇയാള്‍ ശേഖരിച്ചുവച്ചിരുന്നു. വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് അയൽവാസികൾ പോലും വാറ്റ് കേന്ദ്രത്തെ കുറിച്ച് അറിയുന്നത്. റെയ്ഡ് വിവരം അറിഞ്ഞ സുനിൽ കുമാർ മുങ്ങി. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക