തിരുവനന്തപുരം: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ പാർട്ടിയുടെ ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബിന്റെ ആരോപണങ്ങൾ തള്ളി കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജൻ.
വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നതെന്നും കേസിലേക്ക് തന്നെ വലിച്ചിഴക്കാൻ ശ്രമം നടക്കുന്നുവെന്നും ശ്രീനിജൻ ആരോപിച്ചു.
”കഴിഞ്ഞ പത്ത് മാസമായി പറയുന്നത് സാബു തന്നെയാണ് ഇപ്പോഴും പറയുന്നത്. കേസിലേക്ക് എന്നെ വലിച്ചിഴക്കാനാണ് ശ്രമം. പാടുകളില്ലാതെ അതിവിദഗ്ധമായി മർദ്ദിച്ചെന്നാണ് സാബു പറയുന്നത്. അതിൽ നിന്നും തന്നെ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് മനസിലാകുമല്ലോ.
സാബുവിന്റെ ആരോപങ്ങൾ പൊലീസ് അന്വേഷിക്കട്ടെ. എന്റെ ഫോൺ പരിശോധിക്കണമെന്നാണ് സാബു പറയുന്നത്. ‘തന്റെ ഫോണും കോൾ ലിസ്റ്റും പൊലീസ് പരിശോധിക്കട്ടെ. അതിൽ ഭയപ്പെടുന്നില്ല.
പാർട്ടി പ്രവർത്തകരെന്ന നിലയിൽ പ്രതികളെ അറിയാം. പ്രതികൾ ഒളിവിൽ പോയെന്ന ആരോപണം ശരിയല്ലെന്നും ശ്രീനിജൻ എംഎൽഎ പറഞ്ഞു.
ജനാധിപത്യ നിലയിൽ തിരഞ്ഞെടുക്കപ്പെട്ട എം എൽഎയെ ഒന്നാം പ്രതിയാക്കണമെന്നാണ് സാബുവിന്റെ ആവശ്യം. അത് ബാലിശമാണ്. പത്ത് മാസമായി ഭരണം നടക്കുന്നില്ലെന്നാണ് സാബു പറയുന്നത്.
സാബുവും കിറ്റക്സും ചെയ്യുന്ന അഴിമതി ജനമധ്യത്തിൽ കൊണ്ടുവരുന്നതാണ് ഞാൻ ചെയ്യുന്ന തെറ്റെന്നും ശ്രീനിജൻ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക