ആലപ്പുഴ: ചാരുംമൂട്ടിൽ ബൈക്കിൽ ഒളിച്ച മൂർഖൻ വീട്ടുകാരെ വിറപ്പിച്ചത് 5 മണിക്കൂർ. അവസാനം അതിനെ പിടികൂടിയത് വാവ സുരേഷ് എത്തി.
പാമ്പുകടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു ഇത്. ചാരുംമൂട്ടിലെ വസ്ത്ര വ്യാപാരി മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് 2 ബൈക്കുകൾ ഉണ്ടായിരുന്നു.
മുകേഷിന്റെ മകൻ അഖിൽ വൈകിട്ട് മൂന്നരയോടെ ബൈക്കിൽ കയറുമ്പോഴാണ് പത്തിവിടർത്തിയ പാമ്പിനെ കണ്ടത്. വാഹനത്തിൽനിന്ന് ഇറങ്ങിയപ്പോഴേക്കും പാമ്പ് അടുത്ത ബൈക്കിലേക്കു കയറി.
ഇതിനിടെ നാട്ടുകാരിൽ ചിലർ വാവ സുരേഷിനെ ഫോണിൽ വിളിച്ചു. ഉടൻ എത്താമെന്ന് അദ്ദേഹം അറിയിച്ചു. അതോടെ നാട്ടുകാരും തടിച്ചുകൂടി.
രാത്രി എട്ടരയോടെയാണ് സുരേഷ് എത്തിയത്. ബൈക്ക് മൂടിയ കവർ നീക്കി ഹാൻഡിൽ ചുറ്റിക്കിടന്ന പാമ്പിനെ പിടികൂടി വീട്ടുകാർ നൽകിയ പ്ലാസ്റ്റിക് ടിന്നിലാക്കി. രണ്ടു വയസ്സുള്ള ചെറിയ മൂർഖനാണെന്നും ആശുപത്രി വിട്ടശേഷം പുറത്തുപോയി ആദ്യമായാണ് പാമ്പിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു. വാവ സുരേഷിനു നാട്ടുകാർ സ്വീകരണം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക