കണ്ണൂർ :വീടില്ലാത്തവർക്ക് വീട് നിർമിച്ചുനൽകുന്നതിനായി സർക്കാരിലേക്ക് മുപ്പത് സെന്റ് സ്ഥലം നൽകിയ പെരിങ്ങോത്തെ കർഷകൻ കൂത്തൂർ മാധവന്റെ വാക്കുകളിലുമുണ്ട് കഴിഞ്ഞ കാലത്തിന്റെ ഓർമപ്പെയ്ത്ത്.
‘ലൈഫ് പദ്ധതിയിൽ ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകാനുണ്ടോ’ എന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മകൾ ദിവ്യയാണ് മാധവന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. പത്ത് സെന്റ് നൽകാനുള്ള തീരുമാനമുണ്ടാകുന്നത് അങ്ങനെയാണ്. പിന്നെ ആലോചിച്ചപ്പോൾ മുപ്പത് സെന്റ് സ്ഥലം നൽകിയാൽ പത്ത് കുടുംബങ്ങൾക്ക് തണലൊരുങ്ങുമല്ലോ എന്നായി ചിന്ത.
അങ്ങനെയാണ് പത്തുസെന്റ് മുപ്പതുസെന്റായത്. എന്റെ ഭൂമി പത്തുപേർക്ക് ജീവിതം നൽകുമെങ്കിൽ അതിലപ്പുറം എന്ത് സന്തോഷമാണുള്ളതെന്നാണ്’ മാധവന്റെ ചോദ്യം.
നാൽപ്പത് വർഷമായി ഭാര്യ ദാക്ഷായണിക്കും രണ്ട് മക്കൾക്കുമൊപ്പം കരിപ്പോടാണ് മാധവന്റെ താമസം. രണ്ടുവർഷം മുമ്പാണ് ഉരുൾപൊട്ടി വെള്ളവും മണ്ണും വീടിനുള്ളിലേക്ക് എത്തിയത്.
മഴയത്ത് വാഹനംപോലും എത്താത്ത സ്ഥലത്തായിരുന്നു വീട്. ആറ് മാസത്തിന് ശേഷമാണ് മണ്ണെല്ലാം മാറ്റി വീട് വാസയോഗ്യമാക്കിയത്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഗൾഫിലുള്ള മകൻ ദിലീപ് പെരിങ്ങോം ടൗണിൽ സ്ഥലം വാങ്ങി വീടെടുക്കുന്നുണ്ട്. കരിപ്പോട് പഞ്ചായത്ത് റോഡിന് സമീപം മാധവന് ഒരേക്കർ സ്ഥലമുണ്ട്. ഇതിൽനിന്നാണ് മുപ്പത് സെന്റ് നൽ്കുന്നത്. നവകേരളം തദ്ദേശകം- 2022 അവലോകന യോഗത്തിൽ തദ്ദേശ മന്ത്രി എം വി ഗോവിന്ദന് ഭൂമി കൈമാറുന്നതിന്റെ അനുമതിപത്രം മാധവൻ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക