കൃത്യമായ നിര്‍വചനങ്ങളോ നിയന്ത്രണപരിധികളോ ഇല്ലാതെ കോവിഡ് ബാധിച്ചവരില്‍ പിന്നീട് പലതരം രോഗസങ്കീര്‍ണതകളും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്.
ഇത്തരം പോസ്റ്റ് കോവിഡ് രോഗലക്ഷണങ്ങള്‍ ഒരാളുടെ ജീവിതനിലവാരത്തെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് ഉയരുന്നതായി ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികള്‍ പറയുന്നു.
ശ്വാസകോശത്തിന് പുറമേ തലച്ചോര്‍, ഹൃദയം, വൃക്ക, കുടലുകള്‍, കരള്‍ പോലുള്ള പല അവയവങ്ങളിലെയും എസിഇ2 റിസപ്റ്ററുകളുമായി ഒട്ടിച്ചേര്‍ന്ന് കൊറോണ വൈറസ് ഈ അവയവങ്ങള്‍ക്ക് കേട് വരുത്തുന്നുണ്ട്.
കോവിഡ് രോഗമുക്തരില്‍ ശ്വാസകോശത്തില്‍ രക്തം കട്ട പിടിക്കുന്ന പള്‍മനറി എംബോളി ഉണ്ടാകുന്നതായി പല ഗവേഷണ പഠനങ്ങളിലും കണ്ടെത്തി.
കോവിഡ് മൂലം ഐസിയു വാസം വേണ്ടി വന്ന രോഗികളില്‍ മൂന്നിലൊന്നിനാണ് പള്‍മനറി എംബോളി കാണപ്പെട്ടത്. ന്യുമോണിയ, സെപ്സിസ്, ബ്രോങ്കൈറ്റിസ് പോലുള്ള സങ്കീര്‍ണതകളും ശ്വാസകോശവുമായി ബന്ധപ്പെട്ട് രോഗമുക്തരില്‍ ഉണ്ടാകുന്നു.
മയോകാര്‍ഡൈറ്റിസ്, പെരികാര്‍ഡൈറ്റിസ്, ഹൃദയസ്തംഭനം, ത്രോംബോഎംബോളിക് രോഗം പോലുള്ള ഹൃദയവും രക്തധമനികളുമായി ബന്ധപ്പെട്ട പല രോഗങ്ങളും കോവിഡ് രോഗമുക്തരില്‍ വ്യാപകമായി കാണപ്പെടുന്നു.
മുന്‍പ് യാതൊരു വിധ ഹൃദ്രോഗ പ്രശ്നങ്ങള്‍ ഇല്ലാത്തവരില്‍ പോലും കോവിഡ് അനന്തരം ഹൃദയസംബന്ധമായ രോഗങ്ങള്‍ തലപൊക്കുന്നുണ്ട്. ഹൃദയമിടിപ്പിന്റെ വേഗം വര്‍ധിക്കുന്ന ടക്കികാര്ഡിയയും ചിലരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കണ്ണുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കോവിഡിന് ശേഷം ചില രോഗികളില്‍ ഉണ്ടായി. കാഴ്ച മങ്ങുന്നതായും കാണുന്നതിലെല്ലാം ഒരു ബ്ലൈന്‍ഡ് സ്പോട്ട് രൂപപ്പെടുന്നതായുമൊക്കെ രോഗികള്‍ കോവിഡിന് ശേഷം പരാതിപ്പെടുന്നതായി പി.ഡി. ഹിന്ദുജ ഹോസ്പിറ്റലിലെ നേത്രരോഗവിദഗ്ധന്‍ ഡോ. നിഷാന്ത് കുമാര്‍ പറയുന്നു.
ഹൃദയം, ശ്വാസകോശം എന്നിവയ്ക്ക് പുറമേ കാലുകള്‍, കരള്‍, വൃക്കകള്‍ എന്നിവിടങ്ങളിലൊക്കെ രക്തം കട്ടപിടിക്കുന്ന രോഗവും പല കോവിഡ് രോഗമുക്തരിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
മാനസികാരോഗ്യത്തെയും കോവിഡ് വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. വിഷാദരോഗ കേസുകള്‍ 27.6 ശതമാനവും ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ 25 ശതമാനവും കോവിഡിന് ശേഷം വര്‍ധിച്ചതായി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ ഫലം ചൂണ്ടിക്കാട്ടുന്നു.
കോവിഡ് കേസുകള്‍ കുറഞ്ഞ് തുടങ്ങിയെങ്കിലും കോവിഡ് ഏല്‍പ്പിച്ച ഇത്തരം ആഘാതങ്ങളില്‍ നിന്നും രോഗസങ്കീര്ണതകളില് നിന്നും സമൂഹം കരകയറാന്‍ ഇനിയും കുറേക്കാലം എടുത്തേക്കാമെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക