മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഭവനനിർമാണ കമ്പനിക്ക് പലവ്യഞ്ജന വിതരണത്തിന്റെ കരാർ നൽകി സപ്ലൈക്കോ. പലവ്യഞ്ജന വ്യാപാരത്തിൽ മൂന്നു വർഷത്തെ പരിചയം വേണമെന്ന ഉപാധിയടക്കം ലംഘിച്ച് ചെന്നൈ ആസ്ഥാനമായ കമ്പനിക്കാണ് കരാർ നൽകിയത്. കമ്പനി വിതരണം ചെയ്ത പലവ്യഞ്ജനങ്ങൾ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയിട്ടും കരാർ തുടരാൻ സപ്ലൈക്കോ തീരുമാനം.
ഭാരത് ലജ്ന മൾട്ടിസ്റ്റേറ്റ് ഹൗസിങ് കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡുമായാണ് സപ്ലൈക്കോയുടെ കരാർ. വെബ്സൈറ്റിലും രജിസ്ട്രേഷൻ രേഖകൾ പ്രകാരവും കെട്ടിട, ഭവന നിർമാണമാണ് കമ്പനിയുടെ പ്രവർത്തനമേഖല.
എല്ലാവർക്കും വീടും ഭൂമിയുമെന്നാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന വെബ്സൈറ്റിൽ തമിഴ്നാട്, കേരളം, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ ഭവന പദ്ധതികളെക്കുറിച്ചും വിശദീകരിക്കുന്നു. എവിടെയും പലവ്യഞ്ജന വ്യാപാരവുമായി ബന്ധപ്പെട്ട ഒരു പരാമർശവുമില്ല.
സപ്ലൈക്കോയുടെ നിബന്ധനകൾ പ്രകാരം പലവ്യഞ്ജന വ്യാപാരത്തിൽ മൂന്ന് വർഷത്തെയെങ്കിലും പരിചയമുള്ളവർക്കെ കരാർ നൽകാനാകൂ. രേഖകൾ പ്രകാരം വിവാദ കമ്പനിക്ക് ജിഎസ്ടി രജിസ്ട്രേഷൻ ലഭിച്ചത് 2019 ഓഗസ്റ്റിൽ മാത്രം. മേൽ നിബന്ധന അട്ടിമറിച്ചുവെന്ന് ഇതിലൂടെ വ്യക്തം. ഇടപാടിൽ ദുരൂഹതകൾ വേറെയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക