തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസിന് വീണ്ടും വീഴ്ച പറ്റിയെന്ന് ആരോപണം. ആളുമാറി പോലീസ് മർദ്ദിച്ചെന്നാണ് പുതിയ പരാതി. പൊലീസ് മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റ ഓട്ടോഡ്രൈവർ പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമായത്.
തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് തന്നെ മർദ്ദച്ചിതെന്ന് ഓട്ടോ ഡ്രൈവറായ കുമാർ പറയുന്നു.
തിങ്കളാഴ്ച രാത്രിയായിന്നു സംഭവം. തിരുവനന്തപുരം മണക്കാട് സ്റ്റാന്‍ഡില്‍വെച്ചാണ് പോലീസ് തന്നെ പിടിച്ചതെന്ന് കുമാർ പറയുന്നു. പിടിച്ച ഉടനെ തന്നെ കസ്റ്റഡിയിലെടുത്തു ജീപ്പിൽ കേറ്റി. ജീപ്പിൽ വച്ചും പിന്നീട് പോലീസ് സ്റ്റേഷനിലും മര്‍ദനം തുടര്‍ന്നതായും കുമാര്‍ പറയുന്നു. പൊലീസ് മർദ്ദനത്തിൽ സാരമായി പരിക്കേറ്റ കുമാർ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മറ്റൊരു കേസിലെ പ്രതിയെ തേടി നടന്ന പൊലീസ് ആളുമാറി കുമാറിനെ കസ്റ്റഡിയിൽ എടുത്തതാണെന്നാണ് സൂചന. കുമാറിന്റെ ഓട്ടോയുടെ പേരും പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഓട്ടോയുടെ പേരും ഒന്നായതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്ന് ഫോർട്ട് പൊലീസ് വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക