മൂന്നാം ഐഎസ്എൽ ഫൈനലിലും കേരള ബ്ലാസ്റ്റേഴ്സിനു നിരാശ. നിശ്ചിത സമയത്ത് 1–1 സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനെ 3–1നു കീഴടക്കിയ ഹൈദരാബാദ് എഫ്സിക്കു കന്നി ഐഎസ്എൽ കിരീടം.
ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ 3 കിക്കുകള് രക്ഷപ്പെടുത്തിയ ലക്ഷ്മീകാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശിൽപി. 68–ാം മിനിറ്റിൽ മലയാളി താരം കെ.പി. രാഹുലിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയെങ്കിലും, മത്സരം അവസാനിക്കാൻ 2 മിനിറ്റ് മാത്രം ശേഷിക്കെ, പ്രതിരോധ നിരയുടെ പിഴവു മുതലെടുത്ത് സബ്സ്റ്റിറ്റ്യൂട്ട് താരം സാഹിൽ തവോറ (88’) ഹൈദരാബാദിനായി ഗോൾ മടക്കി.
ആദ്യ പകുതിയിൽ ആൽവാരാ വാസ്കസിന്റെ ബുള്ളറ്റ് ഷോട്ട് ക്രോസ്ബാറിലിടിച്ചു മടങ്ങിയത് ബ്ലാസ്റ്റേഴ്സിന് നിരാശയായി. ഇൻജറി സമയത്ത് ഹൈദരാബാദ് താരം ഹവിയർ സിവേറിയോയുടെ തകർപ്പൻ ഡൈവിങ് ഹെഡർ രക്ഷപ്പെടുത്തിയ ഗോൾകീപ്പർ പ്രഭ്സുഖൻ സിങ് ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായിരുന്നു.
പെനൽറ്റി ഷൂട്ടൗട്ടിൽ ഒരിക്കൽക്കൂടി കേരള ബ്ലാസ്റ്റേഴ്സിന്റെ കണ്ണീരു വീണു. ഐഎസ്എൽ കലാശപ്പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഹൈദരാബാദ് എഫ്സിക്കു കിരീടം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെ പെനൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ കണ്ടെത്തിയത്.
ഷൂട്ടൗട്ടിൽ 3–1നാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. ബ്ലാസ്റ്റേഴ്സിനായി കിക്കെടുത്ത മാർക്കോ ലെസ്കോവിച്ച്, നിഷുകുമാർ, ജീക്സൺ സിങ് എന്നിവരുടെ ഷോട്ടുകൾ രക്ഷപ്പെടുത്തിയ ഹൈദരാബാദ് ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയാണ് അവരുടെ വിജയശിൽപി. ബ്ലാസ്റ്റേഴ്സ് നിരയിൽ ലക്ഷ്യം കണ്ടത് ആയുഷ് അധികാരി മാത്രം. ഹൈദരാബാദിനായി കിക്കെടുത്ത ജാവോ വിക്ടർ, കമാറ, ഹാലിചരൺ നർസാരി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, സിവേറിയോയുടെ ഷോട്ട് പുറത്തുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക