തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടിൽ വെച്ച് പുലര്‍ച്ചെ 4.20 ഓടെയായിരുന്നു അന്ത്യം.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അഞ്ച് വർഷത്തോളമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി വിശ്രമജീവിതത്തില്‍ ആയിരുന്നു. 1977 ല്‍ കഴക്കൂട്ടത്ത് നിന്നാണ് ബഷീര്‍ നിയമസഭയിലെത്തുന്നത്.
രാജ്യസഭാംഗമായും എംഎല്‍എ ആയും പ്രവർത്തിച്ചിരുന്നു. എ കെ ആന്റണി മുഖ്യമന്ത്രിയാകാന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. 31 ആം വയസ്സിലാണ് ബഷീര്‍ രാജ്യസഭയിലെത്തുന്നത്.
ചിറയന്‍കീഴ് നിന്ന് രണ്ടുതവണ ലോക്സഭാംഗമായി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ്, തുടങ്ങി നിരവധി പദവികൾ വഹിച്ചിരുന്നു.
2011 ല്‍ കെപിസിസി ആക്ടിംഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. കേരള സര്‍വകലാശാലയുടെ ആദ്യ ചെയര്‍മാനായിരുന്നു. പരേതയായ സുഹ്റയാണ് ഭാര്യ. നടന് പ്രേം നസീറിന്റെ സഹോദരിയാണ് സുഹ്റ.
മൃതദ്ദേഹം ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റും. സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് പേരുമല മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ നടക്കും. നാളെ രാവിലെ വിലാപ യാത്രയായി മൃതദ്ദേഹം കെപിസിസിയിലേക്ക് കൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക