ആലപ്പുഴ: മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ഇടവഴിയിൽ സ്കൂട്ടർ യാത്രക്കാരിയുടെ മൂന്നര പവന്റെ മാല പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞ മോഷ്ടാവിനെ മാവേലിക്കര പൊലീസ് (Police) അറസ്റ്റ് (Arrest) ചെയ്തു. കൃഷ്ണപുരം കളീയ്ക്കൽ തറയിൽ സജിത്ത്(സച്ചു – 34) ആണ് അറസ്റ്റിലായത്. മറ്റൊരു കേസിൽ അടൂർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്ന ഇയാളെ
മാവേലിക്കര ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതിയോടെ കൊല്ലം ജില്ലാ ജയിലിൽ നിന്ന് അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
ഫെബ്രുവരി 10 വൈകിട്ട് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ഇടവഴിയിൽ വച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ മൂന്നര പവൻ മാല ഇയാൾ പൊട്ടിച്ചെടുത്ത ശേഷം കടന്നുകളയുകയായിരുന്നു. 2021 ഫെബ്രുവരി 17 ന് കണ്ടിയൂരിൽ വച്ച് വയോധികയുടെ മാല പൊട്ടിച്ച കേസിൽ ഇയാളെ മാവേലിക്കര പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജനുവരിയിൽ ജാമ്യത്തിലിറങ്ങിയ ശേഷം കോന്നി, അടൂർ , ശാസ്താംകോട്ട, വെൺമണി, പന്തളം, കൊട്ടാരക്കര, മാവേലിക്കര എന്നിവിടങ്ങളിൽ മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന് ഇയാൾ സ്ത്രീകളുടെ മാല പൊട്ടിക്കുകയായിരുന്നു.
ഈ സംഭവങ്ങളിൽ പത്തനംതിട്ട , ആലപ്പുഴ, കൊല്ലം ജില്ലകളിലെ പൊലീസ് സംഘങ്ങൾ ഇയാളെ അന്വേഷിക്കുന്നതിനിടയിൽ മാർച്ച് 2ന് അടൂർ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. മാവേലിക്കര പൊലീസ് സബ് ഇൻസ്പെക്ടർ വർഗ്ഗീസ് മാത്യുവിന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി. കായംകുളത്ത് സ്വർണ്ണക്കടയിൽ വിറ്റ മോഷണ സ്വർണം കണ്ടെടുത്തു. എസ്.സി.പി.ഒ പ്രതാപചന്ദ്ര മേനോൻ, സി.പി.ഒ മാരായ ഗിരീഷ് ലാൽ.വി.വി, ജവഹർ എസ്, സിയാദ് എസ് എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക