ഇനി നിരത്തുകളിൽ അഭ്യാസങ്ങൾ നടക്കില്ല. നിരത്തുകളിൽ നിയമലംഘകരെ പിടികൂടാൻ പ്രധാന റോഡുകളിലെ വിവിധ ഭാഗങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. പാലക്കാട് ജില്ലയിലെ പ്രധാന റോഡുകളിലാണ് വകുപ്പിന്റെ നടപടി.
നൂതന സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് അപകടമേഖലകളിൽ സ്ഥാപിച്ചിരിക്കുന്നത്. ജില്ലയിലെ ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നതിനായാണ് മോട്ടോർ വാഹന വകുപ്പു അത്യാധുനിക നിരീക്ഷണ ക്യാമറകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് വിഭാഗത്തിൽ പെടുന്ന ക്യാമറകൾ ഓട്ടോമാറ്റിക്കായി നിയമലംഘനങ്ങൾ പിടികൂടുന്നവയാണ്.
നിലവിലുള്ള ട്രാഫിക്ക് നിയമ ലംഘനങ്ങളും പാർക്കിംഗ് നിയമലംഘനങ്ങളും കണ്ടെത്തുന്ന രീതിയിലാണ് ക്യാമകൾ ക്രമീകരിച്ചിരിക്കുന്നത്. ഹെൽമെറ്റ് ധരിക്കാത്തവരെയും ഇരുചക്ര വാഹനങ്ങളിൽ രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്നവരുടെയും ചിത്രങ്ങൾ ക്യാമറയിൽ പതിയും. ക്യാമറകൾക്ക് വാഹനങ്ങളുടെ നമ്പർ തിരിച്ചറിയുകയും, വാഹനത്തിന്റെ അകത്തെ ദൃശ്യങ്ങൾ മുൻ ഗ്ലാസിലൂടെ ക്യാമറ പകർത്തിയെടുക്കുകയും ഡ്രൈവറോ സഹയാത്രികനോ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ അതിന്റെ ചിത്രങ്ങൾ പകർത്താനും കഴിയും.
യാത്രക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ക്യാമറയിലൂടെ പിടികൂടാനാകും. 800 മീറ്റർ പരിധിയിലുള്ള നിയമലംഘനങ്ങൾ വരെ ഒപ്പിയെടുക്കാൻ എ.ഐ ക്യാമറകൾക്ക് കഴിയും. 58 ക്യാമറകളാണ് ജില്ലയിൽ സ്ഥാപിക്കുന്നത് ഇതിൽ പകുതിയിലധികവും വിവിധ ഇടങ്ങളിലായി സ്ഥാപിച്ചു കഴിഞ്ഞു. മുണ്ടൂർ – തൂത അടക്കമുള്ള പാതകളിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് മറ്റ് ക്യാമറ സ്ഥാപിക്കാൻ വൈകുന്നത്.
പാതകളിൽ സ്ഥിരം അപകട മേഖലകളിലും തിരക്കുള്ള സ്ഥലങ്ങളിലുമാണ് ക്യാമറകൾ സ്ഥാപിച്ചു വരുന്നത്. കെൽട്രോണിനാണ് ഇതിന്റെ ചുമതല. മോട്ടോർ വാഹന വകുപ്പിന്റെ ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂർ ക്യാമറകൾ നിരീക്ഷിക്കാൻ സംവിധാനമുണ്ടാവും.വരും ദിവസങ്ങളിൽ കൺട്രോൾ റൂമുകൾ സജ്ജമാകുന്നതോടെ ക്യാമറകൾ മിഴി തുറക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക