യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയ ജാർഖണ്ഡുകാരൻ പിടിയിൽ. ജാർഖണ്ഡ് ദിയോഗാർ ജില്ലയിലെ രഘുവാഡിയ അജറുദ്ദീൻ അൻസാരിയെയാണ് (28) തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തത്.
കഴിഞ്ഞ നവംബറിലാണ് എള്ളരിഞ്ഞിയിലെ പ്രാട്ടൂൽ രജനയിൽനിന്ന് പണം തട്ടിയെടുത്തത്. 299 രൂപക്ക് കുർത്തി ലഭിക്കുമെന്ന ഫെയ്സ്ബുക്ക് പരസ്യം കണ്ട് പണമടച്ച രജനയ്ക്ക് വസ്ത്രം ലഭിച്ചില്ല.
പരസ്യത്തിൽ കണ്ട നമ്പറിലേക്ക് വിളിച്ചപ്പോൾ മേൽവിലാസം പരിശോധിക്കുന്നതിനായി നമ്പറിലേക്ക് സന്ദേശമയക്കാൻ ആവശ്യപ്പെട്ടു. സന്ദേശമയച്ചതോടെ രജനയുടെ എസ്ബിഐ ശ്രീകണ്ഠപുരം ശാഖയിലെ അക്കൗണ്ടിൽനിന്ന് ആറുതവണയായി പണം നഷ്ടപ്പെടുകയായിരുന്നു. രജനയുടെ പരാതിയിൽ തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്നകുമാർ, സിഐ ഇ പി സുരേശൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
150 ഓളം മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തട്ടിപ്പ് സംഘം ഒരിക്കൽ ഉപയോഗിച്ച നമ്പർ പിന്നീട് ഉപയോഗിക്കുമായിരുന്നില്ല. എന്നാൽ അൻസാരി തട്ടിപ്പിന് ഉപയോഗിച്ച് നമ്പറിൽനിന്ന് ഒരു തവണ പിതാവിനെ വിളിച്ചത് കേന്ദ്രീകരിച്ച് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സി പിസജിമോൻ, സീനിയർ സിപിഒ പി വി രതീഷ്, സിപിഒ കെ ഐ ശിവപ്രസാദ് എന്നിവരാണ് ജാർഖണ്ഡിലെത്തി പ്രതിയെ പിടികൂടിയത്. സമാന രീതിയിലുള്ള തട്ടിപ്പ് നടത്തി പ്രതി 40 ലക്ഷത്തോളം രൂപ കൈക്കലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക