കൊച്ചി: നടൻ ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസിൽ അറസ്റ്റിലായ സൈബർ ഹാക്കർ സായ് ശങ്കറിന് ആലുവ കോടതി ജാമ്യം അനുവദിച്ചു. പുട്ടപ്പർത്തിയിൽ ഒളിവിലായിരുന്ന സായ് ശങ്കർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ കീഴടങ്ങുകയായിരുന്നു. ദിലീപിന്റെ അഭിഭാഷകർ പറഞ്ഞിട്ടാണ് ഫോണിലെ രേഖകൾ നീക്കം ചെയ്തതെന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സായ് ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ നിർണായകമെന്ന് കരുതുന്ന ദിലീപിന്റെയും കൂട്ടു പ്രതികളുടേയും ഫോണിലെ വിവരങ്ങൾ മായ്ച്ച് കളഞ്ഞതായി സായ് ശങ്കർ മൊഴി നൽകിയിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ച പശ്ചാത്തലത്തിൽ ഇയാളുടെ രഹസ്യ മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചു. കേസിൽ സായ് ശങ്കറിനെ ഭാവിയിൽ പ്രോസിക്യൂഷൻ സാക്ഷിയാക്കി കൊണ്ടുവരാനാണ് നീക്കം.
ദിലീപിന്റെയും സുഹൃത്തുക്കളുടേയും മൊബൈൽ ഫോണിലെ ഡാറ്റാ ഡിലീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സായി ശങ്കറിന്റെ രഹസ്യമൊഴിയെടുക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച് എസ്പി അറിയിച്ചു. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. ദിലീപിന്റെ മൊബൈൽ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് ഹാക്കർ സായി ശങ്കർ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ പൊലീസ് പീഡനം ആരോപിച്ച് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ അന്വേഷണവുമായി സഹകരിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാൽ ചോദ്യം ചെയ്യലുമായി സായി ശങ്കർ സഹകരിച്ചില്ല. തുടർന്നാണ് സായി ശങ്കറിനെ ഏഴാം പ്രതിയാക്കി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതിന് പിന്നാലെ തനിക്കെതിരെ ഉദ്യോഗസ്ഥർ കള്ളകേസുകളെടുക്കുന്നെന്ന് ആരോപിച്ചും ഇയാൾ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക