കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെങ്കിലും ബിജെപിക്കെതിരെ പരമാവധി സഹകരണം വേണമെന്ന് സിപിഎം പാർട്ടി കോൺഗ്രസിൽ പൊതുവികാരം. കരട് രാഷ്ട്രീയ പ്രമേയത്തിൽ ചർച്ച പൂർത്തിയാക്കി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഇന്ന് മറുപടി പറയും. പ്രദേശികമായി കോൺഗ്രസുമായി സഹകരണമാകാമെന്ന നിലപാടിന് കൃത്യമായ നിർവചനം വേണമെന്ന് ബംഗാൾ ഘടകം വാദിക്കുന്നു.
കോൺഗ്രസിനോട് പൂർണമായി മുഖംതിരിച്ചു നിൽക്കേണ്ടതില്ലെന്നാണ് പാർട്ടി കോൺഗ്രസിൽ ഭൂരിഭാഗം പ്രതിനിധികളും അഭിപ്രായപ്പെട്ടത്. കോൺഗ്രസ് ദുർബലമാണെങ്കിലും ദേശീയതലത്തിൽ ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ ഒഴിവാക്കാൻ കഴിയില്ലെന്ന് ബംഗാളിലെ നേതാക്കൾ പറഞ്ഞു. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ അന്തർധാര ശക്തമാണ്. സംസ്ഥാനങ്ങളിൽ കോൺഗ്രസ് സഹകരണമാകാമെന്ന നിലപാടിന് കൃത്യമായ നിർവചനം വേണമെന്ന് ബംഗാൾ ഘടകം ആവശ്യപ്പെട്ടു.
കോൺഗ്രസ് ബിജെപിയുടെ ജൂനിയർ പാർട്ട്ണറായെന്ന് രാഷ്ട്രീയ പ്രമേയ ചർച്ചയ്ക്കിടെ വിമർശനം ഉയർന്നു. ദേശീയതലത്തിൽ തൽക്കാലം രാഷ്ട്രീയ സഖ്യം വേണ്ട എന്ന നിലവിലെ രാഷ്ട്രീയ നയത്തിൽ മാറ്റമുണ്ടാകാനുള്ള സാധ്യത കുറവാണ്. കർഷക സമരം പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ വിജയത്തിന് സഹായകമായി എന്ന വിലയിരുത്തലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ടെന്ന കർഷകസംഘടനകളുടെ തീരുമാനം ഉചിതമായിരുന്നുവെന്നും പാർട്ടി കോൺഗ്രസിൽ അഭിപ്രായമുയർന്നു. രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് പ്രകാശ് കാരാട്ട് ഇന്ന് അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക