ഉത്തർപ്രദേശിലെ അലിഗഡില്‍ ഓട്ടോറിക്ഷയിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്തെന്ന് പരാതി. ഡ്രൈവർ ഉൾപ്പടെയുള്ള മൂന്ന് പേരാണ് യുവതിയെ ആക്രമിച്ചത്.
ഈ മാസം പതിനാലാം തീയതി വൈകിട്ടാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരാതിക്കാരി പറഞ്ഞ സൂചനകളനുസരിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് അലിഗഡ് എസ്പി ശുഭം പട്ടേൽ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഓട്ടോ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
നോയിഡയിൽ നിന്നും അലിഗഡ് നഗരത്തിലെത്തിയ യുവതിയാണ് അവിടെ നിന്ന് അവരുടെ വീട്ടിലേയ്ക്ക് പോകാൻ ഓട്ടോ വിളിച്ചത്. ഓട്ടോയിൽ ഡ്രൈവറോടൊപ്പം സഹായിയായി ഒരാൾ കൂടി ഉണ്ടായിരുന്നു.
കുറച്ച് ദൂരം കഴിഞ്ഞപ്പോൾ യുവതിയുടെ സമ്മതമില്ലാതെ മറ്റൊരാളെ കൂടി ഡ്രൈവർ ഓട്ടോയിൽ കയറ്റുകയായിരുന്നു. വിജനമായ പ്രദേശത്ത് എത്തിയപ്പോൾ യുവതിയുടെ കൈവശമുള്ള പണവും ആഭരണങ്ങളുമൊക്കെ ഇവർ പിടിച്ചുപറിക്കുകയായിരുന്നു. അതിന് ശേഷം മൂന്ന് പേരും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയും റോഡിൽ ഇറക്കിവിടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക