മുഖ്യമന്ത്രിയുടെ ഓഫിസിലെ അടക്കം പാർട്ടി ചുമതലകളിലെ മാറ്റങ്ങൾ നാളെ ആരംഭിക്കുന്ന സിപിഐഎം നേതൃയോഗങ്ങൾ തീരുമാനിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി സംസ്ഥാനസമിതിയംഗമായ പി.ശശിയെ നിയോഗിക്കും. എ.വിജയരാഘവൻ പി.ബി അംഗമായ സാഹചര്യത്തിൽ പുതിയ എൽഡിഎഫ് കൺവീനറുടെ കാര്യത്തിലും തീരുമാനമുണ്ടായേക്കും.
സംഘടനാ ചുമതലകൾ തീരുമാനിക്കാൻ തിങ്കളാഴ്ച സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും ചൊവ്വാഴ്ച സംസ്ഥാന സമിതിയുമാണ് യോഗം ചേരുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുത്തലത്ത് ദിനേശനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിൽ നിന്നു മാറ്റുമെന്ന് ഏറെക്കുറെ ഉറപ്പായി. കഴിഞ്ഞ ആറുവർഷമായി ആഭ്യന്തരവകുപ്പ് കേട്ടുകൊണ്ടിരിക്കുന്ന പഴികളും പുത്തലത്ത് ദിനേശനെ മാറ്റാനുള്ള കാരണമാണ്. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിക്കായിരിക്കും പുതിയ നിയോഗം. മുഖ്യമന്ത്രിയുടേയും സംസ്ഥാന സെക്രട്ടറിയുടേയും വിശ്വസ്തനായ പി.ശശി, എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയത്. പുത്തലത്ത് ദിനേശന് പാർട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല ലഭിക്കും.
എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റേയും ഇഎംഎസ് അക്കാദമിയുടേയും ചുമതലയിലേക്ക് എസ്.രാമചന്ദ്രൻ പിള്ളയെ കൊണ്ടുവരുമെന്നാണ് സൂചന. എൽഡിഎഫ് കൺവീനറായി ഇ.പി.ജയരാജൻ, എകെ.ബാലൻ എന്നിവരിലൊരാൾക്ക് നറുക്ക് വീഴും. സിഐടിയു, ഡിവൈഎഫ്ഐ, എസ്.എഫ്.ഐ അടക്കമുള്ള വർഗബഹുജന സംഘടനകളുടെ ചുമതലക്കാരേയും യോഗങ്ങളിൽ തീരുമാനിക്കും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് സെക്രട്ടേറിയറ്റിന്റേയും സംസ്ഥാനസമിതിയുടേയും മറ്റൊരു പ്രധാന അജണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക