കൊച്ചി: മാനേജ്മെന്റ് വിലക്ക് ലംഘിച്ച് കെഎസ്ഇബി ജീവനക്കാർ നടത്തുന്ന വൈദ്യുതി ഭവൻ വളയൽ സമരം ഇന്ന്.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.
ഉപരോധത്തിൽ ആയിരം പേർ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം സമരം തുടരുന്ന തൊഴിലാളി സംഘടനകളുമായി മന്ത്രി കൃഷ്ണൻ കുട്ടി ഇന്ന് ചർച്ച നടത്തിയേക്കും.
സമരത്തിൽ പങ്കെടുക്കുന്നവർക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കെഎസ്ഇബി മാനേജ്മെൻറ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ മാനേജ്മെൻറ് ബോധപൂർവം പ്രതികാരനടപടി തുടരുകയാണെന്ന് അസോസിയേഷൻ ആരോപിച്ചു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ മൂന്ന് നേതാക്കളെ സസ്പെന്‍ഡ് ചെയ്ത ചെയര്‍മാന്റെ നടപടിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
ഏറെ നാളായി മാനേജ്മെന്റും ഇടതു സംഘടനകളും തമ്മിലുള്ള ഏറ്റുമുട്ടലും സ്ഥിതി രൂക്ഷമാക്കുകയായിരുന്നു.
അതേസമയം, ജീവനക്കാരുടെ സമരം തടയണമെന്നാവശ്യപ്പെട്ട് വയനാട് സ്വദേശിയായ അരുൺ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത്. വൈദ്യുതി വിതരണം അവശ്യസേവന നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്.
ഉദ്യോഗസ്ഥരുടെ സമരം ഉപഭോക്താക്കളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക