ദുബൈ: വിസാ നടപടികളില്‍ ഏറ്റവും വലിയ അഴിച്ചുപണിക്ക് അനുമതി നല്കി യുഎഇ. സ്പോണ്സര് ഇല്ലാതെ അനുവദിക്കുന്ന വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് 60 ദിവസത്തേക്ക് താമസിക്കാനാകും. നിലവില്‍ ഇത് 30 ദിവസമാണ്. പുതിയ മാറ്റങ്ങള്‍ സെപ്തംബര്‍ മുതല്‍ നിലവില്‍ വരും.
മാതാപിതാക്കള്‍ക്ക് തങ്ങളുടെ ആണ്‍കുട്ടികളെ 18 വയസ്സ് മുതല്‍ 25 വയസ്സ് വരെ സ്പോണ്സര് ചെയ്യാന്‍ കഴിയും. ഇതുവഴി കുട്ടികള്‍ക്ക് അവരുടെ സ്കൂള്‍, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷവും യുഎഇയില്‍ തുടരാനുള്ള അവസരമാണ് ലഭിക്കുക. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയുള്ളവര്‍ നിശ്ചിതകാലം യുഎഇയില്‍ താമസിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. ആറ് മാസം കൂടുമ്പോള്‍ യുഎഇയിലെത്തി വിസ പുതുക്കണമെന്ന നിബന്ധനയും ഒഴിവായി.
അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസകളും യുഎഇ പ്രഖ്യാപിച്ചു. സ്പോണ്സറോ തൊഴിലുടമകളോ ആവശ്യമില്ലാതെ വിദഗ്ധ തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷം കാലാവധിയുള്ള വിസ ലഭിക്കും. അപേക്ഷകര്‍ക്ക് സാധുതയുള്ള തൊഴില്‍ കരാര്‍ വേണം. യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്ന് മുതല്‍ മൂന്ന് വരെയുള്ള കാറ്റഗറികളിലുള്ള തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കാണ് ഈ വിസ ലഭിക്കുക. ശമ്പളം ദിര്‍ഹത്തില്‍ കുറയരുത്. കുറഞ്ഞത് ബിരുദമോ തത്തുല്യമായതോ ആയ വിദ്യാഭ്യാസ യോഗ്യതയുണ്ടായിരിക്കണം.
മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ
സാധാരണ ടൂറിസ്റ്റ് വിസക്ക് പുറമെ അഞ്ചു വര്‍ഷത്തെ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയും പുതിയതായി പ്രഖ്യാപിച്ചു. ഇതിനായി സ്പോണ്‍സറുടെ ആവശ്യമില്ല. ഈ വിസ വഴി എത്തുന്ന വ്യക്തികള്‍ക്ക് 90 ദിവസം രാജ്യത്ത് താമസിക്കാനുള്ള അവസരമാണ് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക