തിരുവനന്തപുരം: മുസ്ലീം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച കണ്‍വീനര്‍ ഇ പി ജയരാജന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്തെന്ന് പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.
യുഡിഎഫില്‍ ഘടകകക്ഷികള്‍ അസംതൃപ്തിയിലാണെന്ന കാര്യമാണ് ഇ പി ചൂണ്ടിക്കാട്ടിയത്. അതില്‍ ആശയക്കുഴപ്പമില്ലെന്ന് എംഎ ബേബി വിശദീകരിച്ചു.
മറ്റ് പാര്‍ട്ടികളിലുള്ള ആളുകളെ എല്‍ഡിഎഫില്‍ കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്നും എംഎ ബേബി പറഞ്ഞു.
മുസ്ലീം ലീഗിനോടുള്ള സിപിഐഎം നിലപാടില്‍ പൊതുവേ ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന് പറഞ്ഞത്.
സുവ്യക്തമായ ആ കാര്യം ആവര്‍ത്തിക്കേണ്ടതില്ലെന്നും വിജയരാഘവന് പറഞ്ഞു. മുസ്ലീം ലീഗ് വര്‍ഗീയ കക്ഷിയാണെന്ന പഴയ നിലപാട് തന്നെയാണോ ഇപ്പോഴുമെന്ന ചോദ്യത്തിന് ‘നിങ്ങള്‍ക്ക് പുതിയ വിവാദം സൃഷ്ടിക്കാന്‍ ഞാന്‍ നില്‍ക്കണോ’ എന്നായിരുന്നു എ വിജയരാഘവന്റെ പ്രതികരണം.
മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച ഇപി ജയരാജന്റെ നടപടി താന്‍ കേട്ടിട്ടില്ലെന്നായിരുന്നു വിജയരാഘവന്റെ മറുപടി. മുന്നണി വിപുലീകരണമെന്ന ജയരാജന് പറഞ്ഞത് സംബന്ധിച്ച് രാഷ്ട്രീയത്തില്‍ നാളെ എന്ത് സംഭവിത്തുമെന്ന് ഇന്ന് പറയാനാകില്ലെന്നും വിജയരാഘവന് പറഞ്ഞു.
കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയും ലീഗിനെ പ്രശംസിച്ചുമായിരുന്നു ഇപി ജയരാജന്റെ പരാമര്‍ശങ്ങള്‍. ഇടതു മുന്നണിയിലേക്ക് വരുന്നതിനെക്കുറിച്ച് മുസ്ലീംലീഗ് ആലോചിക്കട്ടെ.
ലീഗില്ലെങ്കില്‍ ഒരു സീറ്റിലും ജയിക്കാനാകില്ല എന്ന ഭയമാണ് കോണ്‍ഗ്രസിനെന്നും ഇ പി ജയരാജന് വിമര്‍ശിച്ചിരുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റിലും ജയിക്കാനുള്ള അടവു നയം സ്വീകരിക്കും.
ഇന്ത്യയില്‍ ബിജെപി ഭരണം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമാണ് അതിനുളള നടപടി സ്വീകരിക്കും. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടും. കൂടുതല്‍ ബഹുജന പിന്തുണയുളള പ്രസ്ഥാനമാകും. അതൊരു മഹാമനുഷ്യ പ്രവാഹമായിരിക്കുമെന്നും ജയരാജന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക