സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനായി സര്‍വേ നടത്തിയ ഭൂമി കൈമാറ്റം ചെയ്യുന്നതിനോ ഈ ഭൂമി ഈടുവച്ച് വായ്പയെടുക്കുന്നതിനോ തടസമില്ലെന്ന് കലക്ടര്‍മാര്‍ക്കും സഹകരണ രജിസ്ട്രാര്‍ക്കും റവന്യു അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ കത്ത്. ഭൂമി കൈമാറ്റവും വായ്പയെടുക്കലും പലയിടത്തും തടസപ്പെടുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അഡിഷനല്‍ ചീഫ് സെക്രട്ടറി കത്തയച്ചത്.
സാമൂഹികാഘാത പഠനം ഭൂമിയുടെ ക്രയവിക്രയങ്ങളെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ രേഖാമൂലം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നു ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. സര്‍വേ നടക്കുന്നതിന്റെ പേരില്‍ ഭൂമി കൈമാറ്റമോ വായ്പയോ എവിടെയെങ്കിലും തടയുന്നുണ്ടെങ്കില്‍ ഇടപെട്ട് പരിഹാരം കാണണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിനെത്തുടര്‍ന്നാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കായി 1,221 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയത്. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരമുള്ള സാമൂഹികാഘാത പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് വിദഗ്ധ സമിതി വിലയിരുത്തും. റെയില്‍വേ ബോര്‍ഡില്‍ നിന്നു പദ്ധതിക്ക് അന്തിമ അനുമതി ലഭിച്ച ശേഷമേ ഭൂമിയേറ്റെടുക്കല്‍ ആരംഭിക്കൂ. അതു സംബന്ധിച്ച 11(1) വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം ഭൂമി ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക