യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൊവ്വാഴ്ച മോസ്കോ സന്ദർശിക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. യുക്രൈന്റെ കിഴക്കൻ മേഖല ലക്ഷ്യമാക്കി റഷ്യ നീങ്ങുന്നതിനിടെയാണ് യുഎൻ സെക്രട്ടറി ജനറലുടെ നിർണായക കൂടിക്കാഴ്ച.
റഷ്യയും യുക്രൈയ്നും തമ്മിലുള്ള യുദ്ധം 58ാം ദിവസത്തിലേക്കു കടന്നിരിക്കെ വളരെ നിർണായകമാണ് ഗുട്ടെറസിന്റെ സന്ദർശനം. ഒരേദിവസം വ്ളാഡിമിർ പുടിനുമായും സെർജി ലാവ്റോയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാൻ എന്തുചെയ്യാനാകുമെന്നതിനെക്കുറിച്ച് മൂവരും ചർച്ച ചെയ്യും. നേതാക്കൾക്കൊപ്പം അദ്ദേഹം ഉച്ചഭക്ഷണവും കഴിക്കും.
വൈകാതെ ഗുട്ടെറസ് യുക്രൈനിലും എത്തും. യുക്രൈൻ സന്ദർശനത്തിനുള്ള തയ്യാറെടുപ്പുകൾ യുഎൻ ആരംഭിച്ചതായി യുഎൻ മേധാവിയുടെ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക