പത്തനംതിട്ട: വനിതാ പങ്കാളിത്തം ശക്തമാക്കാനും, സംഘടനയില്‍ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നെന്നുമുള്ള വിമര്ശങ്ങളുമായി ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്.
സംഘടനയെ മറയാക്കി ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിമുറുക്കുന്നതായും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. പല തവണ കണ്ടെത്തിയിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
ഡിവൈഎഫ്ഐയുടെ പേര് മറയാക്കി ചിലയിടങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ഡിവൈഎഫ്ഐ പരിപാടികളില്‍ വനിതാ പങ്കാളിത്തം കുറവാണെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പ്രധാന വിമര്‍ശനം. സംസ്ഥാനത്തെ മെമ്പര്‍ഷിപ്പില്‍ 42.5 ശതമാനം വനിതകളാണ്. എന്നാല്‍ അംഗത്വത്തിലുള്ള യുവതികളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിലും സംഘടനവല്ക്കരിക്കുന്നതിലും കുറവുകള്‍ നിലനില്ക്കുന്നു.
കമ്മിറ്റികളിലെ യുവതികളുടെ ഹാജര്‍ നില പരിതാപകരമാണെന്നും സംഘടന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.യുവതീ പങ്കാളിത്തം സജീവമാക്കാന്‍ യൂണിറ്റ് തലത്തില്‍ ഒരു ഭാരവാഹി വനിതയായിരിക്കണം എന്ന് മുന്‍പ് തന്നെ തീരുമാനിച്ചിരുന്നെങ്കിലും ഈ തീരുമാനം നടപ്പിലായിട്ടില്ലെന്നും സംഘടനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
‘സമ’ ശക്തമാക്കി കൂടുതല്‍ യുവതികളെ സംഘടനയിലേക്ക് ആകര്‍ഷിക്കണം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സാമൂഹിക ജീര്‍ണതകള്‍ക്കും എതിരെ കാമ്പയിനുകളിലേക്ക് കൂടുതല്‍ യുവതികളെ ആകര്‍ഷിക്കണം എന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു. Also Read – സ്ത്രീ ശബ്ദത്തില്‍ സംസാരിച്ച് ഹണിട്രാപ്പ്; സഹോദരങ്ങള്‍ അറസ്റ്റില്‍ സംഘടനയില്‍ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപവും സമ്മേളനത്തില്‍ വിവിധ പ്രതിനിധികള്‍ ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
മുഹമ്മദ് റിയാസ്, എ എ റഹിം, എസ് സതീഷ് എന്നിവരടങ്ങുന്നവരെ പ്രതിനിധികള്‍ കോക്കസ് എന്ന് വിശേഷിപ്പിച്ചാണ് ആക്ഷേപം ഉന്നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പോരായ്മകളും വിമര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിട്ടിലെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക