സ്ത്രീധനത്തുക നൽകാത്തതിന് ഭാര്യയെ ബന്ധുക്കളെക്കൊണ്ട് ഭര്‍ത്താവ് കൂട്ടബലാത്സംഗം ചെയ്യിച്ചതായി പരാതി .
പീഡനത്തിന്റെ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. രാജസ്ഥാനിലെ ഭരത്പുരിലാണ് 1.5 ലക്ഷം രൂപ സ്ത്രീധനം നൽകാത്തതിന് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ക്രൂര പീഡനം.
യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്ത് അതില്‍ നിന്ന് പണം ലഭിക്കുമെന്ന് ഭർത്താവ് തന്നോട് പറഞ്ഞതായി യുവതി പരാതിയില്‍ പറയുന്നു.
‘ഭർത്താവും രണ്ടു ബന്ധുക്കളും ചേർന്നു പീഡിപ്പിച്ചതായി യുവതി പരാതി നൽകിയിട്ടുണ്ട്. പീഡനദൃശ്യങ്ങൾ യുട്യൂബിൽ അപ്ലോഡ് ചെയ്തതായി സൂചനയുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല’– കമാൻ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ദൗലത്ത് സാഹു പറഞ്ഞു.
ഭർത്താവും ബന്ധുക്കളും സ്ത്രീധനത്തെച്ചൊല്ലി വഴക്കും മർദനവും പതിവാക്കിയിരുന്നതായി യുവതി പരാതിയിൽ പറയുന്നു.
‘സ്ത്രീധനം ചോദിച്ച് എപ്പോഴും വീട്ടില്‍ വഴക്കായിരുന്നു. സ്ത്രീധനം തരാത്തതിന് എന്നെ ബന്ധുക്കളെക്കൊണ്ട് അയാൾ ബലാത്സംഗം ചെയ്യിച്ചു. ഇതു മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുകയും വിഡിയോകൾ യുട്യൂബിൽ പങ്കുവയ്ക്കുകയും ചെയ്തു.
നിന്റെ വീട്ടുകാർ പണം തരാത്തതിനാൽ അതിനു തുല്യമായ തുക ഈ പോൺ വിഡിയോയിലൂടെ നേടുമെന്ന് പറഞ്ഞായിരുന്നു ഇത്. സംഭവത്തിനു പിന്നാലെ അലറിക്കരഞ്ഞ് ഞാൻ എന്റെ വീട്ടിലേക്ക് ഓടിപ്പോരുകയായിരുന്നു.’പരാതിക്കാരി വ്യക്തമാക്കി.
2019 ൽ ആണ് ഇരുവരും വിവാഹിതരായത്. അന്നുതൊട്ടേ സ്ത്രീധനത്തർക്കമുണ്ട്. ഇതേത്തുടർന്നു സ്വന്തം വീട്ടിലേക്കു മടങ്ങിയ യുവതിയെ ഭർത്താവ് നല്ല വാക്കുകൾ പറഞ്ഞു പ്രലോഭിപ്പിച്ച് അയാളുടെ വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു.
ഇതിനുശേഷമാണു രണ്ടു ബന്ധുക്കളെ വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തതെന്നു പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക