മലയാളിയുടെ നൊസ്റ്റാള്‍ജിയയില്‍ എന്നും തത്തിക്കളിക്കുന്ന പാട്ടാണ് 1982ല്‍ ഐ.വി. ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇണ എന്ന ചിത്രത്തിലെ ‘വെള്ളിച്ചില്ലും വിതറി’ എന്നു തുടങ്ങുന്ന ഗാനം. മലയാളി ഒരിക്കലെങ്കിലും കേള്‍ക്കുകയും ഏറ്റുമൂളുകയും ചെയ്ത ഗാനങ്ങളില്‍ ഒന്നുകൂടിയാണത്.
ബിച്ചു തിരുമലയുടെ വരികള്‍ക്ക് എ. ടി. ഉമ്മര്‍ ആയിരുന്നു ഈണം പകര്‍ന്ന് ഗാനം പാടിയിരുന്നത് കൃഷ്ണചന്ദ്രനായിരുന്നു. ഇപ്പോഴിതാ ആ ഗാനം വീണ്ടും ഒരു സിനിമയുടെ ഭാഗമാവാനൊരുങ്ങുകയാണ്.
40 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രജേഷ് സെന്‍ സംവിധാനം ചെയ്ത്, മഞ്ജുവാര്യരും ജയസൂര്യയും അഭിനയിച്ച, മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് ഗാനം വീണ്ടുമെത്തുന്നത്. അന്ന് ആ പാട്ട് പാടിയ കൃഷ്ണചന്ദ്രന് തന്നെയാണ് വീണ്ടും പാടിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
”എനിക്ക് വളരെ ഇഷ്ടപ്പെട്ടൊരു പാട്ടാണ് വെളളിച്ചില്ലും വിതറി. കുട്ടിക്കാലത്തൊക്കെ മൂളി നടന്നൊരു പാട്ട്. മേരി ആവാസ് സുനോയില്‍ ഒരു പാര്‍ട്ടി മൂഡുള്ള സോംഗ് വേണമായിരുന്നു. പഴയൊരു പാട്ട് റീമിക്സ് ചെയ്യാമെന്ന് വിചാരിച്ചപ്പോള്‍ ആദ്യം ഓര്‍മയില്‍ വന്നത്
ഈ പാട്ടാണ്.
അന്ന് അത് പാടിയ കൃഷ്ണചന്ദ്രന് ചേട്ടന് തന്നെ പാടിയാല്‍ നന്നായിരിക്കുമെന്ന് തോന്നിയാണ് വിളിച്ചത്. അദ്ദേഹത്തിനും പൂര്‍ണസമ്മതം. ചിത്രത്തിലെ പശ്ചാത്തലസംഗീതം ചെയ്ത യാക്സണ്‍ ഗ്യാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് പാട്ട് റീമിക്സ് ചെയ്തത്.
റെക്കോര്‍ഡ് ചെയ്ത് വന്നപ്പോള്‍ വളരെ നന്നായിട്ടുമുണ്ട്. ചിത്രത്തില്‍ എം. ജയചന്ദ്രന് ഈണമിട്ട മറ്റ് ഗാനങ്ങള്‍ക്കൊപ്പം ഈ പാട്ടും ആസ്വാദകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്” സംവിധായകന് പ്രജേഷ് സെന്‍ പറഞ്ഞു.
അന്ന് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പാട്ട് പുതിയകാലത്തും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ വെള്ളിച്ചില്ലം വിതറി പാടാനായതില്‍ സന്തോഷമുണ്ടെന്നും ഗായകന് കൃഷ്ണചന്ദ്രനും പറയുന്നു.
മെയ് 13ന് മേരി ആവാസ് സുനോ പ്രദര്‍ശനത്തിനെത്തുന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് ആണ് മേരി ആവാസ് സുനോ നിര്‍മിച്ചിരിക്കുന്നത്. രജപുത്ര റിലീസ് ആണ് വിതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക