ലൈംഗിക പീഡനക്കേസില്‍ അന്വേഷണസംഘം മുമ്പാകെ ഹാജരാകാന്‍ സമയം ആവശ്യപ്പെട്ട് നടനും നിര്‍മാതാവുമായ വിജയ് ബാബു. വിദേശരാജ്യത്ത് ബിസിനസ് ടൂറിലാണ് താന്‍. മെയ് 19ന് മടങ്ങിയെത്തും.
അതുവരെ സാവകാശം നല്‍കണമെന്നാണ് വിജയ് ബാബു എറണാകുളം സൗത്ത് പൊലീസിനെ ഇമെയിലിലൂടെ അറിയിച്ചത്. എന്നാല്‍ വിജയ് ബാബുവിന്റെ ആവശ്യം പൊലീസ് തള്ളി.
സാവകാശം നല്‍കാനാവില്ലെന്ന് അറിയിച്ച് ഉടന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് മറുപടി നല്‍കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കോഴിക്കോട് സ്വദേശിനിയായ യുവ നടിയാണ് വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്. ഏപ്രില്‍ 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫഌറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
ഒരു മാസത്തോളം വിജയ് ബാബുവില്‍ നിന്നും ശാരീരികവും മാനസികവുമായി പീഡനം നേരിടേണ്ടി വന്നെന്നും മദ്യം നല്കി പലപ്പോഴും ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു.
തന്റെ നഗ്നവീഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് പുറത്തുവിട്ട് തന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു വിജയ് ബാബു ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.
എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍ വേനല്‍ അവധിക്ക് ശേഷം മാത്രമായിരിക്കും പരിഗണിക്കുക.
പരാതിക്കാരിക്കെതിരെ ബ്ലാക്ക് മെയില്‍ ആരോപണം ഉള്‍പ്പെടെ ഉന്നയിച്ചാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക