ഇന്ധനവില നികുതി കുറച്ച കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ .സംസ്ഥാന സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയുമാണ് കുറയ്ക്കുക. അതോടെ കേരളത്തിൽ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.35 രൂപയും കുറയും. ഇന്ധനവില കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
60 ദിവസം കൊണ്ട് പെട്രോൾ വിലയിൽ 10 രൂപയാണ് കൂട്ടിയതെന്ന് രൺദീപ് സുർജേവാല പറഞ്ഞു. ഇത്രയും വില കുത്തനെ കൂട്ടിയ ശേഷം ഇപ്പോൾ പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ച് ജനങ്ങളെ പറ്റിക്കരുത്. ഡീസലിന് പത്ത് രൂപ വർധിപ്പിച്ചിട്ട് ഇപ്പോൾ കുറച്ചത് ഏഴ് രൂപ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
കടുത്ത പ്രതിഷേധത്തിനൊടുവിൽ രാജ്യത്ത് ഇന്ധനവില കുറച്ചിരുന്നു. പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് അർത്ഥരാത്രി മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.
പെട്രോൾ വില 100 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുയർന്ന സാഹചര്യത്തിൽ കഴിഞ്ഞ നവംബറിൽ കേന്ദ്രസർക്കാർ തീരുവയിൽ കുറവ് വരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക