കൊച്ചി: ബലാത്സംഗ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല.
കേസിൽ വാദം തിങ്കളാഴ്ച തുടരും. ജാമ്യ ഹർജി നിലനിർത്തിയാൽ ഈ മാസം മുപ്പതിന് തിരിച്ചെത്താമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു.
കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്നും വിജയ് ബാബു വാദിച്ചു. എന്നാൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.
കേസ് രജിസ്റ്റർ ചെയ്തു എന്നറിഞ്ഞതിന് ശേഷമാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഉന്നയിച്ചു. ഇപ്പോൾ എവിടെയാണെന്ന കാര്യം മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടില്ല.
നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി, പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തി എന്നീ കാര്യങ്ങൾ പ്രോസിക്യൂഷനും ഉന്നയിച്ചു.
കുറ്റവാളിയെ കൈമാറാൻ ഇന്ത്യയുമായി ഉടമ്പടിയുള്ള രാജ്യമല്ലേ യുഎഇ എന്ന് വാദത്തിനിടെ കോടതി ചോദിച്ചു.ഇടക്കാല ഉത്തരവില്ലാത്തതിനാൽ വിജയ് ബാബു തിങ്കളാഴ്ച ഹാജരായേക്കില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വിദേശത്തുള്ള താരം, മുപ്പതാം തീയതി നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകൾ സമർപ്പിച്ചതോടെയാണ് ഇന്നലെ ജസ്റ്റിസ് പി.ഗോപിനാഥ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക