റിയാദ്: ജൂൺ ആദ്യ ആഴ്ചയിൽ സന്ദർശന വിസയിൽ ഭാര്യയും മക്കളും സൗദിയിൽ എത്താനിരിക്കെ മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ച കൊല്ലം ഇരവിപുരം തെക്കുംഭാഗം സ്വദേശി ഫ്രാൻസിസ് അഗസ്റ്റിൻ (54) ആണ് ദമ്മാ കിംഗ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ മരിച്ചത്. വളരെ വേഗം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഇരവിപുരം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. ജുബൈൽ ആസ്ഥാനമായുള്ള സ്വകാര്യ കോൺട്രാക്ടിംഗ് കമ്പനിയുടെ ദമ്മാമിലെ വർക്ക് സൈറ്റിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.
ഞായറാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദമാം കിംഗ് ഫഹദ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ഹൃദയാഘാതം വന്ന് മരണപ്പെടുകയായിരുന്നു.
ഫ്രാൻസിറ്റയാണ് ഭാര്യ. അഗസ്റ്റിൻ പിതാവും സിസിലി മാതാവുമാണ്. വിദ്യാർഥികളായ അമൽ, ആൻസി എന്നിവർ മക്കളാണ്. സന്ദർശക വിസയിൽ ദമാമിൽ ജൂൺ ആദ്യവാരം എത്തേണ്ട ഭാര്യയെയും മക്കളെയും സ്വീകരിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഫ്രാൻസിസിന്റെ മരണം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക