ന്യൂഡൽഹി: ആധാർ കാർഡിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും പങ്കിടരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം. ആധാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പുതിയ നിർദേശം.
ഫോട്ടോകോപ്പി നൽകുന്നതിനു പകരം വ്യക്തികളുടെ ആധാർ നമ്പറിലെ അവസാന നാലക്കം മാത്രം പ്രദർശിപ്പിക്കുന്ന ‘മാസ്ക്ഡ് ആധാർ’ ഉപയോഗിക്കണമെന്നും കേന്ദ്ര നിർദേശത്തിൽ പറയുന്നു.
യുണീക് ഐഡന്റിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്നും (യുഐഡിഎഐ) യൂസർ ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്കു മാത്രമേ ഒരു വ്യക്തിയുടെ തിരിച്ചറിയൽ വിവരങ്ങൾക്കായി ആധാർ ഉപയോഗിക്കാൻ അനുമതിയുള്ളൂവെന്ന് ഐടി മന്ത്രാലയം മേയ് 27നു പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ലൈസൻസില്ലാത്ത ഹോട്ടലുകൾ, സിനിമാ ഹാളുകൾ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങൾ ആധാർ കാർഡുകളുടെ പകർപ്പ് സ്വീകരിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ആധാർ പകർപ്പ് ഇത്തരത്തിൽ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നത് ആധാർ ആക്ട് 2016 പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ ആധാർ കാർഡോ അതിന്റെ പകർപ്പോ ആവശ്യപ്പെടുകയാണെങ്കിൽ അവർക്ക് യുഐഡിഎഐ ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കാമെന്നും മന്ത്രാലയം നിർദേശിക്കുന്നു.
ആധാർ കാർഡിന്റെ പകർപ്പു നൽകുന്നതിനു പകരം ഒരു വ്യക്തിയുടെ ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രം കാണിക്കുന്ന മാസ്ക്ഡ് ആധാർ ഇന്റർനെറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് അത് നൽകണമെന്നും മന്ത്രാലയം നിർദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക