കൊച്ചി: തൃക്കാക്കരയിൽ കള്ളവോട്ടിന് പിന്നിൽ സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സിപിഎം പ്രവർത്തകനാണ് കള്ളവോട്ട് ചെയ്തതിന് പൊലീസിന്റെ പിടിയിലായത്. വ്യാജ ഐഡി ഉണ്ടാക്കിയാണ് ഇയാള്‍ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത്.
വ്യാപകമായി കള്ളവോട്ട് നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇത് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും വി ഡി സതീശന് പറഞ്ഞു. ഉയർന്ന പോളിംഗിൽ പ്രതീക്ഷയുണ്ടെന്നും പി ടി തോമസിനെക്കാൾ ഉയർന്ന ഭൂരിപക്ഷം ഉമ തോമസിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കരയിലെ പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്കൂള്‍ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ചയാളാണ് പൊലീസിന്റെ പിടിയിലായത്. പിറവ൦ പാമ്പാക്കുട സ്വദേശി ആല്‍ബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സ്ഥലത്തില്ലാത്ത സഞ്ജു ടി എസ് എന്ന വ്യക്തിയുടെ പേരിലാണ് ആല്ബിന് വോട്ട് ചെയ്യാൻ ശ്രമിച്ചത്. ആല്‍ബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ മൊഴി എടുക്കുകയാണ്. കള്ളവോട്ട് ശ്രമത്തിനിടെ പിടിയിലായത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു.
ജനാധിപത്യ രീതിയിൽ ജയിക്കാൻ എല്‍ഡിഎഫിന് കഴിയില്ലെന്നും അതാണ് കള്ളവോട്ട് ചെയ്യുന്നതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക