ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്ന പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ 22-കാരൻ കുത്തിപ്പരിക്കേൽപ്പിച്ചു. 14 തവണയാണ് ഇയാൾ പെൺകുട്ടിയെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചത്. തമിഴ്നാട് ട്രിച്ചിയിലാണ് ദാരുണമായ സംഭവം. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അതേസമയം പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി കേശവനെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തി.
ട്രിച്ചിയിലെ അതികുളം സ്വദേശിനിയാണ് പരിക്കേറ്റ പെൺകുട്ടി. പെൺകുട്ടിയെ കത്തികൊണ്ട് 14 തവണ കുത്തിയ ശേഷം 22-കാരനായ കേശവനെ കാണാനില്ലായിരുന്നു. പ്രതിക്കായി പൊലീസ് വ്യാപക പരിശോധന നടത്തിവരുന്നതിനിടെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പ്ലസ് വൺ പരീക്ഷ കഴിഞ്ഞ് ബന്ധുവീട്ടിലേക്കായിരുന്നു അന്ന് പെൺകുട്ടി പോയത്. ഇത് മനസിലാക്കി കേശവൻ പെൺകുട്ടിയെ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. ട്രിച്ചി റെയിൽവേ മേൽപ്പാലത്തിന് സമീപം പെൺകുട്ടിയ ഇയാൾ തടഞ്ഞു നിര്‍ത്തി. പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. ഇത് നിരസിച്ച പെൺകുട്ടിയെ കയ്യിൽ കരുതിയ കത്തിയെടുത്ത് കേശവൻ കുത്തി.
കുത്തേറ്റ് കിടന്ന കുട്ടിയുടെ അടുത്ത് കത്തി ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയും ചെയ്തു. രക്തം വാര്‍ന്ന് അവശ നിലയിലായ പെൺകുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായ മുറിവേറ്റ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക