തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ 4-ാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് സ്കൂൾ കോമ്പൗണ്ടിൽ പാമ്പ് കടിയേറ്റ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസിനാണ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്. ഡി ഇ ഒ, ഹെഡ്മാസ്റ്റർ തുടങ്ങിയവർ സ്കൂൾ തുറക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടികൾ പാലിച്ചോ എന്ന കാര്യം അന്വേഷിക്കും.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ പരിസരത്ത് ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പ് വരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ സ്കൂൾ അധികൃതർക്കും നിർദ്ദേശം നൽകിയിരുന്നു. ഇതടക്കമുള്ള നിർദ്ദേശങ്ങൾ പാലിച്ചോ എന്ന് പരിശോധിക്കും. സ്കൂൾ ശുചിത്വവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ കുറവുകൾ ഉണ്ടെങ്കിൽ അടിയന്തിരമായി പരിഹരിക്കാൻ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും കർശന നിർദേശം നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
വടക്കാഞ്ചേരി ആനപ്പറമ്പ് ഗവ. ബോയ്സ് എൽ പി സ്കൂളിലെ 4-ാം ക്ലാസ് വിദ്യാർത്ഥിയായ ആദേശ് അനിൽ കുമാറിനാണ് ഇന്നലെ സ്കൂൾ അങ്കണത്തിൽ വെച്ച് പാമ്പ് കടിയേറ്റത്. സ്കൂളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അധ്യയനം ഗേള്‍സ് എല്‍പിസ്കൂളിലേക്ക് മാറ്റിയിരുന്നു.
സ്കൂൾ വാനിൽ നിന്ന് ഇറങ്ങിയ കുട്ടി അണലി കുഞ്ഞിന്റെ പുറത്ത് ചവിട്ടുകയായിരുന്നു. ചെറിയ പോറലാണേറ്റത്. അതിനാല്‍ വിഷം ശരീരത്തിലേക്ക് പ്രവേശിച്ചില്ല. പാമ്പിനെ ബസ് ജീവനക്കാര്‍ തല്ലിക്കൊന്നു. തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക