പബ്ജി കളിക്കാൻ അനുവദിക്കാത്തതിന് അമ്മയെ വെടിവെച്ച് കൊന്ന മകൻ അതിന് ശേഷം കൂട്ടുകാർക്കൊപ്പ ആഘോഷിക്കുകയായിരുന്നുവെന്ന് പൊലീസ്. അച്ഛന്റെ തോക്കെടുത്താണ് മകൻ അമ്മയെ വെടിവച്ച് കൊന്നത്. തൊട്ടടുത്ത മുറിയിൽ അമ്മയുടെ മൃതദേഹം പൂട്ടിയിട്ട 16കാരൻ രണ്ട് കൂട്ടുകാരെ വിളിച്ചുവരുത്തി. ഓൺലൈനിൽ മുട്ടക്കറി ഓർഡർ ചെയ്ത് കഴിക്കുകയും കൂട്ടുകാർക്കൊപ്പമിരുന്നു ഫുക്രി സിനിമ കാണുകയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
കൂട്ടുകാർ അമ്മയെ കുറിച്ച് ചോദിച്ചപ്പോൾ അമ്മ ബന്ധുവിന്റെ വീട്ടിൽ പോയെന്ന് കുട്ടി കള്ളം പറഞ്ഞു. കുറ്റം സമ്മതിച്ച കുട്ടി ചോദ്യം ചെയ്യലിലാണ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. പബ്ജി കളിക്കാൻ അനുവദിക്കാത്തതിൽ അമ്മയോട് തനിക്ക് ദേഷ്യമായിരുന്നുവെന്നും അതിനാലാണ് അച്ഛന്റെ ലൈസൻസുള്ള തോക്കെടുത്ത് വെടിവച്ചതെന്നും കുട്ടി പറഞ്ഞു. ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. തുടർന്ന് രണ്ട് ദിവസം മൃതദേഹം ഉള്ള മുറി കുട്ടി പൂട്ടിയിട്ടു.
ദുർഗന്ധം പുറത്തുവരാതിരിക്കാൻ മൃതദേഹമുള്ള മുറിയിൽ റൂം സ്പ്രേ അടിച്ചു. എന്നാൽ രണ്ട് ദിവസമായതോടെ രൂക്ഷഗന്ധത്തിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയും 10 വയസ്സുള്ള അനിയത്തിയും അമ്മയും ഒരുമിച്ചായിരുന്നു താമസം. സൈനികനായ അച്ഛൻ ബംഗാളിലാണ്. ലൈസൻസുള്ള തോക്ക് വീട്ടിൽ വച്ചാണ് പോയിരുന്നത്.
കൊലപാതകം നടന്നതായി അറിഞ്ഞാണ് ലക്നൗ പൊലീസ് സംഭവ സ്ഥലത്തെത്തിയത്. തുടർന്ന് അന്വേഷണവും ആരംഭിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഇല്ലാത്ത കൊലപാതകിയെ സൃഷ്ടിച്ച് കുട്ടി പൊലീസിനെ വഴിതിരിച്ചുവിടാൻ ശ്രമിച്ചു. ഒരു ഇലക്ട്രീഷ്യനാണ് കൊലപാതകിയെന്ന തരത്തിൽ കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ കൊലപാതകം നടത്തിയത് അച്ഛന്റെതോക്കുകൊണ്ടാണെന്നും പിന്നിൽ കുട്ടിയാണെന്നും കണ്ടെത്തിയതോടെ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മകൻ പബ്ജിയിൽ അടിമപ്പെട്ടതായി മനസ്സിലാക്കിയതോടെയാണ് കുട്ടിയെ അമ്മ പബ്ജി കളിക്കുന്നതിൽ നിന്ന് വിലക്കിയത്. പല തവണ ആവശ്യപ്പെട്ടിട്ടും മൊബൈൽ നൽകാൻ അമ്മ തയ്യാറാകാതെ വന്നതോടെ അച്ഛന്റെ തോക്കെടുത്ത് അമ്മയെ കുട്ടി വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സമാനമായ സംഭവം മാർച്ചിൽ മുംബൈയിലെ താനെയിലും നടന്നിരുന്നു. പബ്ജി കളിക്കുന്നതിനിടെയുണ്ടായ ശത്രുതയെ തുടർന്ന് താനെ സ്വദേശിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് വെടിവെച്ച് കൊന്നിരുന്നു. മൂന്ന് പേരിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
വർത്തക് നഗർ സ്വദേശി സഹിൽ ജാദവാണ് കൊല്ലപ്പെട്ടത്. സഹിലിന്റെ സുഹൃത്ത് പ്രണവ് മാലിയും മറ്റ് രണ്ട് പേരും ചേർന്നാണ് കൊലപാതകം നടത്തിയത്. പബ്ജി കളിക്കുന്നതിനിടെ ഇവർക്കിടയിൽ വഴക്കുണ്ടായതിന് പിന്നാലെയായിരുന്നു കൊലപാതകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക