തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ വ്യാജ രേഖ കേസിൽ അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നീക്കം. സ്പെയ്സ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എന്ന കേസിലാണ് നടപടി.
ഇഴഞ്ഞുനീങ്ങിയ അന്വേഷണത്തിലെ അടിയന്തിര നടപടി സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പെട്ടെന്ന് വേഗത്തിലായത്. ഇന്നലെ സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ വിജിലൻസ് തീർത്തും അപ്രതീക്ഷിതമായി സ്വപ്നയുടെ ഫ്ലാറ്റിലെത്തി ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു.
മുംബൈയിലെ ബാബാ സാഹിബ് അംബേദ്കക്കർ സർവ്വകലാശായില്‍ നിന്നും ബികോം ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സുരേഷ് സ്പെയ്സ് പാർക്കിൽ നിയമനം നേടിയത്. സ്പെയ്സ് പാർക്കിന്റെ കണ്‍സള്‍ട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്. വിഷൻ ടെക് എന്നീ സ്ഥാപനമാണ് സ്വപ്നയെ അഭിമുഖം നടത്തി ശുപാർശ ചെയ്തിരുന്നത്.
വ്യാജ രേഖ ചമച്ച് ജോലി നേടിയ സ്വപ്ന സുരേഷ് 16 ലക്ഷം രൂപ ജോലി ചെയ്ത കാലയളവിലാകെ ശമ്പളമായി വാങ്ങി. സ്വർണ കടത്തിന് പിന്നാലെയാണ് സ്വപ്നയുടെ അനധികൃത നിയമനവും വ്യാജ രേഖയുമെല്ലാം പുറത്തുവരുന്നത്. കേസെടുത്തുവെങ്കിലും രണ്ടു വർഷമായി അന്വേഷണമെങ്ങുമെത്തിയിട്ടില്ല.
സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടെയാണ് കേസിന് വീണ്ടും ജീവൻ വയ്ക്കുന്നത്. പഞ്ചാബ് സ്വദേശിയായ സച്ചിൻദാസാണ് സ്വപ്നക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബിലേക്ക് അന്വേഷണ സംഘം ഉടൻ പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക