പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം രംഗത്ത് .
മധുവിന്റെ സഹോദരി സരസുവാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മണ്ണാർക്കാട് വിചാരണക്കോടതിയിൽ ഹർജി നൽകിയത്.
എന്നാൽ സർക്കാർ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മറ്റേണ്ടതെന്ന് വിചാരണ കോടതി പറഞ്ഞു. കുടുംബത്തിന് അങ്ങനെ ഒരാവശ്യം ഉണ്ടെങ്കിൽ സർക്കാരിനെ സമീപിക്കണമെന്നും കോടതി പറഞ്ഞു.
സാക്ഷിവിസ്താരം നടക്കുന്നതിനിടെയാണ് സരസുവിന്റെ ഹർജി. കേസിൽ സാക്ഷികൾ പലരും ഇതിനോടകം കൂറുമാറകയും കൂടുതൽ സാക്ഷികൾ കൂറുമാറാൻ സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മധുവിന്റെ സഹോദരി ഹർജിയുമായി കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസം പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ എന്നിവർ പ്രതികൾക്ക് അനുകൂലമായി കൂറ് മാറിയിരുന്നു.
മധുവിന്റെ കേസിൻറെ ഭാവിയിൽ ആശങ്കയുണ്ടെന്നാണ് കുടുംബം പറയുന്നത്. സാക്ഷിവിസ്താരത്തിനെത്തിയ രണ്ടുപേർ അടുത്തടുത്ത ദിവസങ്ങളിൽ കൂറുമാറി.
സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കുടുംബത്തിൻറെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക