തിരുവനന്തപുരം: തുനീസിയൻ സമുദ്രാതിർത്തിയിൽ കപ്പലിൽ നിന്നും കാണാതായ ആറ്റിങ്ങൽ സ്വദേശി അർജുൻ രവീന്ദ്രൻ മരണപ്പെട്ടുവെന്നു സ്ഥിരീകരിച്ചതായി തുനീസിയയിലെ ഇന്ത്യൻ എംബസി അടൂർ പ്രകാശ് എംപിയെ അറിയിച്ചു.
മുംബൈയിലെ ‘സിനാസ്റ്റ മാരിടൈം പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ഷിപ്പിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു അർജുൻ. കഴിഞ്ഞ മാർച്ച് 17 ന് തുർക്കിയിൽ നിന്നുമാണ് അർജുൻ കപ്പലിൽ ജോലിക്കു കയറിയത്.
ഏപ്രിൽ 27ന് തുനീസിയൻ സമുദ്രാതിർത്തിയിൽ വച്ച് അർജുനെ കപ്പലിൽ നിന്നും കാണാതായതായി കമ്പനി അധികൃതർ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
അന്നു തന്നെ അടൂർ പ്രകാശ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു കത്ത് നൽകുകയും തുടർന്ന് തുനീസിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു വരികയുമായിരുന്നു.
തുനീസിയ തീരത്തു കണ്ടെത്തിയ മൃതദേഹം തിരിച്ചറിയുന്നതിന് ഡിഎൻഎ സാംപിള്‍ അങ്ങോട്ട് അയച്ചിരുന്നു. മൃതദേഹം അർജുന്റേതു തന്നെയെന്ന് ഇന്നലെ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക