സ്വർണ്ണക്കടത്ത് കേസിലെ ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ മുഖ്യമന്ത്രി മലപ്പുറത്തും കോഴിക്കോടും ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കും. പരിപാടി നടക്കുന്ന സ്ഥലങ്ങളിലും മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
കനത്ത പൊലീസ് സുരക്ഷയിൽ മലപ്പുറത്ത് മുഖ്യമന്ത്രിക്ക് ഇന്ന് രണ്ടു പരിപാടികളാണുളളത്. 10 മണിക്ക് തവനൂർ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനമാണ് ആദ്യത്തെ പരിപാടി. വേദിക്ക് സമീപത്തേക്ക് യൂത്ത് കോൺഗ്രസ് കരിങ്കൊടി മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉദ്ഘാടനവേദിയിലേക്ക് ഒൻപത് മണിക്ക് ശേഷം പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഒൻപത് മണിക്ക് ശേഷം കുറ്റിപ്പുറം പൊന്നാനി റോഡ് അടച്ച് ബദൽ ക്രമീകരണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
തവനൂരിലെ പരിപാടിയിൽ മന്ത്രി മുഹമ്മദ് റിയാസ്, കെടി ജലീൽ എംഎൽഎ തുടങ്ങിയവരും പങ്കെടുക്കും. തവനൂരിലെ പരിപാടിക്ക് ശേഷം പുത്തനത്താണിയിൽ 11 മണിക്ക് ഇഎംഎസ് ദേശീയ സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതിന് ശേഷം മുഖ്യമന്ത്രി കോഴിക്കോടേക്ക് പോകും. മൂന്ന് പരിപാടികളിൽ പങ്കെടുക്കും
കൊച്ചിയിലും കോട്ടയത്തും പൊതുപരിപാടികൾ കഴിഞ്ഞ് ഇന്നലെ തൃശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസിൽ എത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനവുമായി എത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക