കോട്ടയം കാഞ്ഞിരപ്പള്ളിയിലെ 21കാരിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യ അനീഷയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കാഞ്ഞിരപ്പള്ളി സ്വദേശി നാസറിനെ അറസ്റ്റ് ചെയ്തത്.
ഇരുവരുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് യുവതി കടുത്ത മാനസിക പീഢനം നേരിട്ടതായി കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസ് നടപടി. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു നാസറിനെ വീഡിയോ കോള്‍ ചെയ്ത ശേഷം അനീഷ ആത്മഹത്യ ചെയ്തത്. കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ശേഷം തൊട്ടിലിന്റെ കയറില്‍ തന്നെ തൂങ്ങിമരിച്ച നിലയിലായിരുന്നു അനീഷയുടെ മൃതദേഹം.
അനീഷയുമായി നാസര്‍ സ്ഥിരമായി വഴക്കിട്ടിരുന്നു. തനിക്കെതിരെ നാസര്‍ അപവാദ പ്രചാരണവും തുടങ്ങിയതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു അനീഷ. ഇതാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ക്കെതിരെ പയ്യോളി സ്റ്റേഷനില്‍ നിരവധി കേസുകളുണ്ടായിരുന്നെന്നും ബന്ധുക്കള്‍ അറിയിച്ചു.
അനീഷയുടെ വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നില്ല ഇരുവരുടെയും വിവാഹം. മകള്‍ വീട്ടില്‍ നിന്ന് പോയതോടെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി പിതാവ് റഹ്മത്ത് പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇരുവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം നടക്കുകയായിരുന്നു. പിന്നാലെ മിക്കപ്പോഴും ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന് വീട്ടുകാര്‍ അറിഞ്ഞിരുന്നു. ഇതാണ് അനീഷയുടെ മരണത്തിന് പിന്നാലെ തന്നെ നാസറിനെതിരെ പരാതി നല്കാന് കാരണം.
എന്നാല്‍ മകള്‍ നഷ്ടപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പിതാവ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും അറസ്റ്റ് ഉണ്ടാകാത്തതോടെ കോടതിയെ സമീപിച്ചു. കോടതി ഇടപെടലിനെ തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക