തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണം കേരളത്തിന്റെ കഴിവില്ലായ്മയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.
കോൺഗ്രസിനെ കുറ്റപ്പെടുത്താൻ താനല്ല കേരളം ഭരിക്കുന്നതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. താനാണ് കേരളം ഭരിച്ചിരുന്നതെങ്കിൽ ഈ സംഭവം നടക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇന്റലിജൻസ് സംവിധാനം, പൊലീസ് പട്രോളിങ് എന്നിവയുടെ സമ്പൂർണ പരാജയമാണ് ഇത് കാണിക്കുന്നത്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സെക്രട്ടേറിയറ്റിന്റെ സമീപത്ത് ഇത്തരം സംഭവം നടക്കുമ്പോൾ കേരള പൊലീസ് എന്തുചെയ്യുകയായിരുന്നു?
മാത്രമല്ല ഭരണകക്ഷിക്ക് അവരുടെ പാർട്ടി ഓഫിസ് പോലും സംരക്ഷിക്കാൻ കഴിയാത്ത ഒരു ഭരണസംവിധാനവും. അവർ എങ്ങനെയാണ് ജനങ്ങൾക്ക് സംരക്ഷണം കൊടുക്കുക?
ഇവരാണ് നരേന്ദ്രമോദിക്ക് ഗുജറാത്ത് കലാപം തടയാനായില്ല, യോഗി ആദിത്യനാഥ് ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്നൊക്കെ പറഞ്ഞ് ക്ലാസെടുക്കുന്നത്.
കേരളത്തിന്റെ ഭരണസംവിധാനത്തിന്റെ കുത്തഴിഞ്ഞ അവസ്ഥയാണ് എകെജി സെന്റർ ആക്രമണം സൂചിപ്പിക്കുന്നത്.
‘ഭരണം എന്നാൽ പ്രസ്താവന ഇറക്കലും ബോർഡുവയ്ക്കലും അല്ല. ജനങ്ങളുടെ സമാധാനമായ ജീവിതം ഉറപ്പുവരുത്തുന്നതാണ് ഭരണം. അതിൽ ഈ സർക്കാരും ആഭ്യന്തരവകുപ്പും പരാജയപ്പെട്ടിരിക്കുന്നു – വി.മുരളീധരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക