തിരുവനന്തപുരം : ഗാന്ധിയൻ പി ഗോപിനാഥൻ നായരുടെ വിയോഗം നാടിനേറ്റ നഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും, ജയിലിൽ കഴിയുകയും, വിദ്യാർത്ഥിയായിരിക്കെ മഹാത്മാ ഗാന്ധിയുമായി നേരിട്ട് സംസാരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. മൃതദേഹം രാവിലെ 9 മണിക്ക് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10 മണിക്ക് ഗാന്ധി സ്മാരകനിധിയിൽ പൊതുദർശനം നടത്തും. ശവസംസ്കാരം വൈകീട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.
അതേസമയം, ഗാന്ധിയൻ ഗോപിനാഥൻ നായർ തന്റെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഗാന്ധിയൻ മൂല്യങ്ങൾ വളർത്തിയെടുത്ത വ്യക്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശുദ്ധവും സുതാര്യവുമായ വ്യക്തിത്വത്തിന്റെ ഉടമ. ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ ഇന്നത്തെ കാലഘട്ടവുമായി ബന്ധിപ്പിച്ച വിലപ്പെട്ട കണ്ണിയാണ് ഗോപിനാഥൻ നായരെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പി ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക