തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവ് പ്രകാരം വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖല നിർണയിക്കുന്നതിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രൻ അവതരിപ്പിച്ച പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി.
സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതുപോലെ, ഉയർന്ന പൊതുതാൽപര്യം കണക്കിലെടുത്ത്, സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുള്ള ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കി പരിസ്ഥിതി ലോല മേഖല സ്ഥാപിക്കണം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം ഇതിനകം സമർപ്പിച്ച നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണം. ആവശ്യമായ നിയമനടപടികളും നിയമനിർമ്മാണത്തിനുള്ള നടപടികളും സ്വീകരിക്കണമെന്ന് കേരള നിയമസഭ പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖല വേണമെന്ന് ജൂൺ മൂന്നിന് സുപ്രീം കോടതി വിധിച്ചിരുന്നു. ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കി പരിസ്ഥിതി ലോല മേഖലകൾ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ വിധി പ്രതികൂലമായി ബാധിക്കുന്നുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക