പത്തനംതിട്ട: ളാഹ മഞ്ഞത്തോട് താമസിക്കുന്ന ആദിവാസി സഹോദരങ്ങൾ ആഹാരത്തിന് ബുദ്ധിമുട്ടുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി ജി.ആർ.അനിലിന്റെ അടിയന്തര ഇടപെടലിൽ ഭക്ഷ്യ ധാന്യങ്ങൾ ഇവരുടെ വീട്ടിലെത്തിച്ചു.
തങ്ക കേശവൻ, തങ്കമണി എന്നിവരടങ്ങുന്ന ആറംഗ കുടുംബം ഭക്ഷ്യധാന്യമില്ലാതെ കഴിയുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫിസറോട് മന്ത്രി ജി.ആർ.അനിൽ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു.
ശബരിമല പാതയിൽ ളാഹയിലെ വഴിയരികിൽ ആഹാരം തേടിയിറങ്ങിയ കുടുംബം മഴയത്തു പച്ച ചക്ക പങ്കിട്ടു കഴിക്കുന്ന ദുരവസ്ഥയിൽ ഇടപെട്ടു മനുഷ്യാവകാശ കമ്മിഷൻ. ളാഹ മഞ്ഞത്തോട് കോളനിയിലെ തങ്കയ്ക്കും മക്കൾക്കുമാണ് ഈ ദുരവസ്ഥയുണ്ടായത്.
വിശന്നു വലഞ്ഞ കുടുംബം പച്ചച്ചക്ക പങ്കുവച്ച് കഴിക്കുന്ന ചിത്രം കണ്ട കമ്മിഷൻ അംഗം വി.കെ.ബീനാകുമാരിയാണ് വിഷയത്തിൽ ഇടപെട്ടത്. പത്തനംതിട്ട കലക്ടർ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക