തിരുവനന്തപുരം: സംസ്ഥാനത്തു പണം വച്ചുള്ള ഓൺലൈൻ റമ്മി കളി ലോക്ഡൗൺ കാലത്താണു കേരളത്തിൽ സജീവമായത്. കേരളത്തിലെ ഇരുപതിലേറെ ആത്മഹത്യകൾ റമ്മി കളിയിലെ നഷ്ടം കാരണം ഉണ്ടായതാണെന്നാണു പൊലീസിന്റെ കണക്ക്.
റമ്മി ഗെയിം ഓഫ് സ്കിൽ ആണെന്നും ഗെയിം ഓഫ് ചാൻസ് അല്ലെന്നും സുപ്രീം കോടതിയും വിധിച്ചിരുന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാന സർക്കാരുകളും പണം വച്ചുള്ള ഓൺലൈൻ റമ്മി നിരോധിച്ചിരുന്നു.
തമിഴ്നാട്ടിലെയും കർണാടകയിലെയും നിരോധനം ഹൈക്കോടതികൾ റദ്ദാക്കി. എന്നാൽ ആത്മഹത്യകൾ പെരുകിയതോടെ വീണ്ടും നിരോധനം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ് തമിഴ്നാട്. ഇതിനായി നിയോഗിച്ച സമിതി കഴിഞ്ഞയാഴ്ച റിപ്പോർട്ട് നൽകി.
പണം വച്ചുള്ള ഓൺലൈൻ റമ്മി വീണ്ടും നിരോധിക്കാൻ പഴുതടച്ച നിയമഭേദഗതിക്കു സർക്കാർ ശ്രമം. ഓൺലൈൻ റമ്മി കഴിഞ്ഞ വർഷം സർക്കാർ നിരോധിച്ചിരുന്നെങ്കിലും നടത്തിപ്പുകാരായ കമ്പനികൾ ചോദ്യം ചെയ്തതോടെ ഹൈക്കോടതി റദ്ദാക്കി.
ചൂതാട്ടത്തിൽ ലക്ഷങ്ങൾ നഷ്ടമായവരിൽ ചിലർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിനു വീണ്ടും സർക്കാർ ശ്രമിക്കുന്നത്.
ഇതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നൽകിയ ശുപാർശ ആഭ്യന്തര വകുപ്പു നിയമ വകുപ്പിനു കൈമാറി. നിയമഭേദഗതിയുമായി മുന്നോട്ടു പോകാമെന്നായിരുന്നു മറുപടി. 1960 ലെ കേരള ഗെയിമിങ് ആക്ടിലെ സെക്ഷൻ 3ൽ ഭേദഗതി വരുത്താനാണു നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക