അന്നത്തെ കാലത്തെ ഒരു ന്യൂജനറേഷൻ ലൈഫ്- സ്വന്തം വിവാഹജീവിതത്തെക്കുറിച്ച് ഒറ്റ വരിയിൽ പ്രതാപ് പോത്തൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. രണ്ടു പ്രാവശ്യം വിവാഹിതനായെങ്കിലും അവ രണ്ടും വേർപിരിയലിൽ കലാശിച്ചു.
തമിഴ് താരം രാധികയായിരുന്നു ആദ്യ ഭാര്യ. ആ ബന്ധം അധികകാലം നീണ്ടു നിന്നില്ല. രണ്ടു പേരും രണ്ടു വഴിക്ക് പിരിഞ്ഞു. പിന്നീട് ചലച്ചിത്രതാരം ശരത്കുമാറിനെ രാധിക വിവാഹം ചെയ്തു.
പ്രതാപും മറ്റൊരു വിവാഹം ചെയ്തെങ്കിലും 2012ൽ അതും വേർ പിരിഞ്ഞു. അമല സത്യനാഥുമായുള്ള ആ വിവാഹത്തിൽ പ്രതാപിന് കേയ എന്നൊരു മകളുണ്ട്.
പ്രതാപ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലെ നായികയായിരുന്നു രാധിക. ‘മീണ്ടും ഒരു കാതൽ കഥൈ’ എന്ന ചിത്രത്തിന്റെ നിർമാണ സമയത്തായിരുന്നു ഇരുവരും പ്രണയത്തിലായതും വിവാഹം ചെയ്യാമെന്ന തീരുമാനത്തിലെത്തിയതും.
“എനിക്കു പ്രണയമായിരുന്നു രാധികയോട്. വിവാഹം കഴിക്കാമെന്ന് രണ്ടാളും ഒരുമിച്ച് തീരുമാനിച്ചു. ഞാനത് എല്ലാവരേയും അറിയിച്ചു. വീട്ടുകാർ സഹകരിച്ചില്ല. ഞാനൊരു തെറ്റാണ് ചെയ്തതെന്ന് അവർ എന്നെ കുറ്റപ്പെടുത്തി.
രാധികയുടെ ആൾക്കാരും സഹകരിച്ചില്ല. ഞങ്ങൾ ഒറ്റയ്ക്ക് മുന്നോട്ടു പോയി. ഞങ്ങൾക്കു കുട്ടികളുണ്ടായില്ല. രണ്ടു വർഷം ഒന്നിച്ചു കഴിഞ്ഞു. പിന്നീട് ബന്ധം ഡ്രൈ ആയി. പ്രശ്നങ്ങളായി. ഒടുവിൽ വേർപിരിഞ്ഞു.
ആ ബന്ധം തകർന്നതിൽ ഞങ്ങൾ രണ്ടുപേരും കുറ്റക്കാരാണ്. നിങ്ങൾക്കൊരാളെ മാത്രമായി കുറ്റപ്പെടുത്താനാകില്ല,” രാധികയുമായുള്ള വിവാഹത്തെക്കുറിച്ച് പ്രതാപ് പോത്തൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.
‘വിവാഹം വെറുമൊരു അഡ്ജസ്റ്റ്മെന്റാണ്. അതിൽ സ്നേഹമില്ല. പ്രണയമില്ല. ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം എന്നുപറഞ്ഞാൽ എന്തൊരു ബോറാണ്,’ പിന്നീടൊരിക്കൽ വിവാഹജീവിതത്തെക്കുറിച്ച് പ്രതാപ് പോത്തൻ പറഞ്ഞു.
ജീവിതത്തിൽ പ്രതാപ് പോത്തനെ ഏറ്റവുമധികം സ്വാധീനിച്ച സ്ത്രീ അമ്മയായിരുന്നു. പ്രതാപിന്റെ ഇരുപത്തൊൻപതാമത്തെ വയസ്സിലാണ് അമ്മ മരിക്കുന്നത്. അതോടെ താൻ തീർത്തും അനാഥനായെന്നാണ് പ്രതാപ് പറയാറുള്ളത്.
‘ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന പപ്പ പാർട്ടിക്കാലത്ത് ഒളിവിലായിരുന്നപ്പോഴും, പപ്പയുടെ മരണശേഷവും പ്രശ്നങ്ങളൊന്നുമറിയിക്കാതെയാണ് മമ്മി ഞങ്ങളെ വളർത്തിയത്.
നഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാൻ മമ്മിയാണ് കേസ്സിനു പോയത്. വർഷങ്ങൾ കഴിഞ്ഞെങ്കിലും കേസ് വിജയിക്കുകയും ചെയ്തു.
ആ വിധി തീർച്ചയായും മമ്മിയുടെ മാത്രം വിജയമായിരുന്നു. എന്റെ കലാപരമായ കഴിവുകൾക്ക് പ്രോൽസാഹനം തന്നയാൾ മമ്മി മാത്രമായിരുന്നു. മമ്മി നന്നായി പിയാനോ വായിച്ചിരുന്നു.
രുചികരമായി പാചകം ചെയ്യാൻ മമ്മിക്കറിയാമായിരുന്നു. വർണ്ണ തയ്യലുകളെല്ലാം വശമായിരുന്നു. മമ്മി മരിച്ചതോടെ ഞാൻ തീർത്തും അനാഥനാവുകായിരുന്നു,’ പ്രതാപ് പോത്തന്റെ വാക്കുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക