ഞാൻ ആദ്യം പരിചയപ്പെട്ടത് നിർമാതാവായ ഹരി പോത്തനെയാണ്. എം. ജി സോമൻ വഴിയായിരുന്നു, ആ ബന്ധം. ഞാൻ മലയാളത്തിൽ അഭിനയിച്ചുതുടങ്ങിയ സമയമാണ്. ഹരി പോത്തൻ എന്റെ സുഹൃത്തായി. എങ്കിലും ഹരിക്ക് ഒരു സഹോദരൻ ഉള്ളത് എനിക്കറിയില്ലായിരുന്നു.
സംവിധായകൻ കെ. ബാലചന്ദർ സാറിന് പുതുമുഖങ്ങളെ പരിചയപ്പെടുത്താൻ വലിയ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ വലം കൈയ്യായിരുന്ന അനന്തുസാറും ഞാനും കൂടി, മദ്രാസ് പ്ലെയേഴ്സ് ഒരു ഇംഗ്ലിഷ് നാടകം കളിക്കുന്നതായി കേട്ട് അതു കാണാൻ പോയി.
അതിലെ രണ്ടു മൂന്നു അഭിനേതാക്കളെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. അതിൽ ഏറ്റവും ചെറുപ്പക്കാരൻ ആയിരുന്നു പ്രതാപ് പോത്തൻ. അവിടെ വച്ചാണ് ഞാൻ പ്രതാപിനെ ആദ്യമായി കാണുന്നത്.
പോത്തൻ എന്ന പേരു കേട്ടപ്പോൾ ഹരി പോത്തനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നു ഞാൻ ചോദിച്ചു. അപ്പോഴാണ് സഹോദരങ്ങളാണെന്ന് അറിയുന്നത്. അങ്ങനെ തുടങ്ങിയതാണു ഞങ്ങളുടെ ബന്ധം. ഇതു നാൽപ്പത്തിയഞ്ച് കൊല്ലം മുൻപായിരുന്നു.
ഊട്ടിയിലെ സ്കൂളിൽ പഠിച്ചതുകൊണ്ടു പ്രതാപ് പോത്തന്റെ മലയാളം പറച്ചിൽ എന്റേതിനെക്കാൾ മോശമായിരുന്നു. ഞാൻ കളിയായി പറയും, നീ എന്താടാ ഇങ്ങനെ മലയാളം പറയുന്നത്, ഞാൻ നിന്നെക്കാൾ എത്രയോ നന്നായി മലയാളം സംസാരിക്കുന്നു. ഇംഗ്ലിഷ് പോലെയായിരുന്നു അവന്റെ മലയാളം.
വളരെ പെട്ടെന്നു ഞങ്ങൾ അടുത്തു. എനിക്കു മനസ്സിനിണങ്ങിയ ഒരു സുഹൃത്തിനെ കിട്ടിയ സന്തോഷമായിരുന്നു. കേരളത്തിലെ ഫിലിം സൊസൈറ്റികളിൽ വരുന്ന തരം സിനിമകളൊക്കെ ഞങ്ങൾ കാണുമായിരുന്നു.
ഞാനും പ്രതാപും അനന്തുസാറും ആ സിനിമകളെപ്പറ്റി ഒരുപാട് സംസാരിക്കും. ഞങ്ങൾ സംസാരിക്കുന്നതു കേട്ടിരിക്കുന്നവർക്കു ചിലപ്പോൾ ഒന്നും മനസ്സിലാകില്ല, കേരളത്തിൽ പോയാലല്ലാതെ.
പിന്നീട് പ്രതാപ് സിനിമയിൽ അഭിനയിച്ചു തുടങ്ങി. എങ്കിലും അന്നു മുതൽ കഥ എഴുതണം എന്ന് വലിയ ആഗ്രഹമായിരുന്നു. അവന്റെ ഒരുപാടു കഥകൾ ഞങ്ങൾ സിനിമയ്ക്കുവേണ്ടി ആലോചിച്ചിട്ടുണ്ട്. പിന്നെ അവൻ തിരക്കുള്ള നടനായി.
പെട്ടെന്നൊരു ദിവസം കല്യാണം കഴിച്ചു. ഇനി സിനിമ നിർമിക്കണം എന്നു പറഞ്ഞു. നിർമാതാവും സംവിധായകനുമായി. അതാണ് ഞങ്ങളുടെ അടുത്ത വഴിത്തിരിവ്.
പ്രതാപിന്റെ ആദ്യ സിനിമയായ ‘മീണ്ടും ഒരു കാതൽ കതൈ’യിലൂടെ ഞങ്ങൾക്കു മറ്റൊരു സുഹൃത്തിനെക്കൂടി കിട്ടി-പ്രശസ്ത ഛായാഗ്രാഹകൻ പി.സി ശ്രീറാം.
ഞങ്ങളുടെ സൗഹൃദവലയം വളർന്നു. ഞാൻ, പ്രതാപ്, സന്താനഭാരതി, ശിവാജി ഗണേശൻ സാറിന്റെ മകൻ രാം കുമാർ എന്ന രാമു- അങ്ങനെ കുറെ പേരായി. ഞങ്ങൾ ഒരുപാടു വിഷയങ്ങൾ സംസാരിക്കും – സിനിമ, ജീവിതം, മരണം , അങ്ങനെ പലതും.
ഇതു കേൾക്കുന്നവർക്കു തോന്നും, ഇത്ര ചെറുപ്പത്തിലേ ഇവരെന്തിനാ മരണത്തെക്കുറിച്ചൊക്കെ സംസാരിക്കുന്നത്? അന്നു സംസാരിച്ചതൊക്കെ ഇപ്പോൾ സംഭവിക്കുന്നതു കാണുന്നു. പ്രതാപ് മലയാളത്തിൽ സംവിധാനം ചെയ്ത ‘ഡെയ്സി’യിൽ ഞാൻ ഒരു ചെറിയ റോൾ അഭിനയിച്ചിട്ടുണ്ട്. സ്നേഹം കൊണ്ടു മാത്രം അവൻ ഒരുക്കിയതായിരുന്നു ആ റോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക