ന്യൂഡൽഹി: സ്വന്തം ഇഷ്ടപ്രകാരം കുറെക്കാലം ഒരുമിച്ചു ജീവിച്ചശേഷം ബന്ധം വഷളാകുമ്പോൾ പീഡനം ആരോപിച്ച് നൽകുന്ന പരാതി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആവർത്തിച്ചുള്ള പീഡനം സംബന്ധിച്ച 376(2)എൻ വകുപ്പ് ബാധകമാകില്ലെന്നു വിശദീകരിച്ച കോടതി, ഇത്തരമൊരു കേസിലെ പ്രതിക്കു മുൻകൂർ ജാമ്യം അനുവദിച്ചു.
നേരത്തെ പ്രതിക്കു രാജസ്ഥാൻ ൈഹക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഈ ഉത്തരവ് ജഡ്ജിമാരായ ഹേമന്ദ് ഗുപ്ത, വിക്രം നാഥ് എന്നിവരുടെ ബെഞ്ച് റദ്ദാക്കി.
ഒരുമിച്ചു ജീവിച്ചപ്പോൾ കുട്ടി ജനിച്ചെങ്കിലും പങ്കാളി വിവാഹവാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ചാണ് സ്ത്രീ പീഡനപരാതി നൽകിയത്.
പ്രതിക്കെതിരെ 376(2)എൻ, 377(പ്രകൃതിവിരുദ്ധ പീഡനം), 506(കുറ്റകരമായ ഭീഷണി) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസെന്നതിനാൽ മുൻകൂർ ജാമ്യം നൽകാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്.
എന്നാൽ, 4 വർഷം ബന്ധം നീണ്ടെന്നും പരാതിക്കാരിക്ക് 21 വയസുള്ളപ്പോഴാണ് ബന്ധം തുടങ്ങിയതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സമ്മതപ്രകാരമാണു യുവതി എതിർകക്ഷിക്കൊപ്പം ജീവിച്ചത്.
എന്നാൽ, മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ടാണു തങ്ങളുടെ നിരീക്ഷണങ്ങളെന്നും കേസന്വേഷണത്തെ അതു സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക