ധർമപുരി: തമിഴ്നാട് ധർമപുരിയിൽ സർക്കാർ പദ്ധതിയുടെ ഉദ്ഘാടനത്തിന് മുൻപ് ഭൂമിപൂജ നടത്തുന്നത് തടഞ്ഞ് ഡിഎംകെ എംപി എസ്.സെന്തിൽ കുമാർ.
പൊതുപണം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് ഒരു മതത്തിന്റെ ആചാരപ്രകാരമുള്ള ചടങ്ങ് നടത്താൻ ശ്രമിച്ചതിന് ഉദ്യോഗസ്ഥരെ എംപി ശകാരിച്ചു. ധർമപുരി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ഡിഎംകെ എംപിയാണ് സെന്തിൽ കുമാർ.
തമിഴ്നാട് ധർമപുരിയിലെ ആലപുരം എന്ന സ്ഥലത്ത് തടാകക്കരയിലെ നിർമാണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എസ്.സെന്തിൽകുമാർ.
പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലുള്ള നിർമാണം തുടങ്ങുന്നതിന് മുൻപു പൂജയ്ക്കായി പൂജാദ്രവ്യങ്ങളും ഭൂമി പൂജ നടത്താൻ പുരോഹിതനെയും എത്തിച്ചിരുന്നു. ഒരു പ്രത്യേക മതത്തിന്റെ മാത്രം പ്രാർഥനയും പൂജയും ഉൾപ്പെടുത്തി ചടങ്ങ് നടത്താൻ അനുവദിക്കില്ലെന്ന് എംപി തീർത്തുപറഞ്ഞു.
സർക്കാർ പരിപാടികൾ മതപരമായി നടത്താൻ പാടില്ല എന്നറിയില്ലേ എന്ന് ഉദ്യോഗസ്ഥരോട് സെന്തിൽ കുമാർ ചോദിച്ചു. ‘ക്രിസ്ത്യൻ, മുസ്ലിം പുരോഹിതർ എവിടെ? മതമില്ലാത്തവരുടെ പ്രതിനിധിയെ ക്ഷണിച്ചിട്ടുണ്ടോ?’– എംപി ചോദിച്ചു.
എല്ലാവരും വന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ മറുപടി നൽകിയപ്പോൾ എവിടെ കാണിക്കൂ എന്ന് എംപി പറഞ്ഞു. തമിഴ്നാട്ടിലേത് എല്ലാ മതങ്ങളെയും തുല്യമായി കാണുന്ന ദ്രാവിഡ മോഡൽ ഭരണമാണ്. സർക്കാർ എല്ലാ മതങ്ങളിൽപ്പെട്ടവർക്കും വേണ്ടിയുള്ളതാണെന്നും എസ്.സെന്തിൽകുമാർ മുന്നറിയിപ്പ് നൽകി.
പ്രാർത്ഥന നടത്തുന്നതിന് താൻ എതിരല്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. പക്ഷേ അതിൽ എല്ലാ മതങ്ങളെയും ഉൾപ്പെടുത്തണമെന്നും ഉദ്യോഗസ്ഥരോട് എംപി നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക