കൊച്ചി: നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ആലുവയിലെ വീട്ടിൽ വച്ച് 2017 ൽ ശരത്തിനും മറ്റു ചിലർക്കുമൊപ്പം ദിലീപ് കണ്ടതിനു താൻ ദൃക്സാക്ഷിയാണെന്ന ബാലചന്ദ്രകുമാറിന്റെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നു ലഭിച്ചതായി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നു.
നടിയെ പീഡിപ്പിച്ച കേസ് ഇന്നലെ വിചാരണക്കോടതി പരിഗണിച്ചപ്പോൾ മജിസ്ട്രേട്ട് കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ച വിവരം പ്രോസിക്യൂഷൻ അറിയിച്ചു.
27 നു കേസ് വീണ്ടും പരിഗണിക്കും മുൻപു കുറ്റപത്രം വിചാരണക്കോടതിയിൽ എത്തും. കോടതികളുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടന (ഹാഷ് വാല്യു) മാറിയതു സംബന്ധിച്ച അന്വേഷണം തുടരുമെന്നാണു ക്രൈംബ്രാഞ്ച് നൽകുന്ന സൂചന.
കേസിലെ പ്രധാന തൊണ്ടി മുതലായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് 3 കോടതികളുടെ കസ്റ്റഡിയിലിരിക്കെ ആരോ തുറന്നു പരിശോധിച്ചതിന്റെ ഫൊറൻസിക് തെളിവുകൾ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക